ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2019, മാർ 11

പാഴ്‌വൃക്ഷം

പാഴ്‌വൃക്ഷം 
***********
രചന: മായാ രാജ്
...................................
കരവിരുതാർന്നൊരു തച്ചനേ പോലെൻ 
കാതൽ കൊത്തി, തുരന്നു നോക്കീടുമൊരു 
മരംകൊത്തിപ്പക്ഷികൾക്കിടയിൽ 
പെട്ടുഴറുന്ന  പാഴ്‍വൃക്ഷമാണിന്നെന്റെയീ ജന്മം. 
ഒരു ചെറു തൈയ്യായുയിർകൊണ്ട നാൾ മുതൽ 
വെള്ളവും വളവും പകർന്നേകി  ദിനംപ്രതി,
വേരുകൾക്കൂർജവും ദൃഢതയും പകരുവാൻ 
പൂർവികർ നടത്തിയ ശ്രമമൊക്കെ  വൃഥാവിലോ ? 
ഏറെ വളക്കൂറും മേന്മയുമുള്ളൊരീ 
മണ്ണിന്നഗാധതയിലാഴ്ന്നിറങ്ങി വേരുകൾ, 
വായുവും, വെള്ളവും, വളവും നുകർന്നൊരു 
തണൽ ശാഖിയായ് മാറുവാൻ കാത്തൊരാ നാളുകൾ. 
പൂത്തും, തളിർത്തും, കായ്ച്ചങ്ങും  മേൽക്കുമേൽ 
കരുത്താർന്നു വന്നെന്റെ ശാഖോപശാഖകൾ, 
തണലേകിയെന്നിലേക്കാശ്രയമായ് വന്ന 
നിരവധി നിരാലംബ ജന്മങ്ങൾക്കായ് ഞാൻ. 
ആശ്രയം പാർത്തു ചേക്കേറിയോരെന്നുടെ, 
ചില്ലകളിലിരുന്നു നൽ സ്തുതിപാഠകരായ്, 
പരാശ്രയ ജീവികളെന്നതോർക്കാതെയെൻ വേരുകളിറ്റിച്ചു നല്കിയെന്നാത്മാംശം. 
കുളിരേകി നിന്നൊരെൻ ചില്ലകളിന്നിപ്പോൾ 
വാടിക്കരിഞ്ഞങ്ങൊടിഞ്ഞു പോകാറുമായ്. 
വിസ്തൃതമാമൊരു പന്തലൊരുക്കിയ പാവമാം തണൽ വൃക്ഷം വേരറ്റു വീഴാറായ്. 
കൊത്തി നുറുക്കിയും, വെട്ടി മുറിച്ചുമീ 
പാഴ്‌വൃക്ഷത്തിൻ കാതൽ നോക്കിടുവാൻ 
വെമ്പൽ കൊണ്ടീടുന്ന ജീവഗണമൊരു 
ദുർദ്ദശമാത്രമാണെന്റെയീ  ജന്മത്തിൽ.

2019, മാർ 10

വിട പറയുമ്പോൾ

*വിട പറയുമ്പോൾ*
✍🏻 സുജ ശശികുമാർ 

പകൽ മാഞ്ഞുപോയി 
പക്ഷികൾ കൂടണഞ്ഞു 
സൂര്യൻ കടലിൽ മുങ്ങി കുളിച്ചു 

പൊന്നുഷസ്സി ൻ പുലരിയിൽ 
പുതുപട്ടു പുതച്ചെത്തിയ 
താമര മൊട്ടുകൾ വിടർന്നു പുഞ്ചിരിച്ചു. 
എന്നിട്ടും നീ വന്നതില്ലാ... 

ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചു 
എന്റെ സ്നേഹം നീ തിരിച്ചറിഞ്ഞില്ല. 

നിന്നെ മനസ്സിലാക്കുവാൻ വൈകിപ്പോയി ഒരുപാട്. 
നിനക്കായി പണ്ടു ഞാൻ കണ്ട സ്വപ്‌നങ്ങളൊക്കെയും വ്യർത്ഥമായി. 

നീ എന്റെ എല്ലാമാണ് എല്ലാം
നീയില്ലാതെ സ്വപ്‌നങ്ങളില്ല, സന്തോഷങ്ങളില്ലാ....

നിന്നെ സ്വന്തമാക്കാൻ ഞാൻ എന്റെ സ്വപ്‌നങ്ങളും, സന്തോഷങ്ങളും, ബന്ധങ്ങളും എല്ല്ലാം ത്യജിച്ചു. 

നീ എന്നെ ഒരു നിമിഷംകൊണ്ട് കറിയിലെ കറിവേപ്പിലപോലെ കളഞ്ഞിട്ടുപോയി.
കണ്ണാടി ചില്ലുപോൽ പൊട്ടിത്തകർന്നു പോയി എന്റെ ഹൃദയം. 

ഇത്രയും നീചയായിരുന്നോ നീ 
എനിക്കു നിന്നെ വേണമായിരുന്നു 
എന്റെ ആ പഴയ കൂട്ടുകാരിയെ. 

നിന്നിലെ നന്മകൾ എവിടെവച്ച് മറന്നു 
നീയിന്ന് എല്ലാം മറന്നിരിക്കുന്നു. 
നമ്മുടെ ബാല്യവും, കൗമാരവും, ഇണക്കവും, പിണക്കവും നാമൊന്നിച്ച് പങ്കുവച്ച 
കൊച്ചു കൊച്ചു നല്ല നിമിഷങ്ങളും എല്ലാം... 

എനിക്ക് നീ തന്നിട്ട് പോയ 
ഒരു മയിൽ‌പീലിയും, 
ഒരു കരിവളത്തുണ്ടും 
ഇന്നും ഞാൻ കാത്തു സൂക്ഷിക്കുന്നു. 
നിന്റെ ഓർമ്മയ്ക്കായ് നെഞ്ചോട് ചേർത്ത്. 

എത്രകാലം കഴിഞ്ഞു നീ വന്നാലും 
നിന്നെ സ്വീകരിക്കുവാനുള്ള 
നിന്നെ ഒത്തിരി സ്നേഹിക്കുന്ന ഹൃദയവുമായി ഞാനെന്നും കാത്തിരിക്കും. 

മഴ കാത്തു കിടക്കുന്ന വേഴാമ്പലിനെപോലെ നിന്നിലെ പ്രണയത്തിനായ് ദാഹിച്ചു നിൽക്കുന്നു ഇന്നും ഞാൻ. 
നിനക്കു ഞാൻ ആരുമല്ലെങ്കിലും, എനിയ്ക്കു നീ എല്ലാമാണ് എല്ലാം... 

നിന്റെ ഒരു സ്പർശനത്തിനായി നിന്നെ ഒരു നോക്കു കാണുവാനായി നിന്റെ ഒരു വിളി കേൾക്കുവാനായി കാത്തിരിക്കുന്നു ഞാൻ 
ഇന്നും ഈ ശയ്യയിൽ  നിരാലംബനായി വരിക നീയെൻ ചാരെ. 

വരിക നീയെൻ ചാരെ 
ഒരു തെന്നലായെങ്കിലും 
മടങ്ങട്ടെ ഞാൻ എന്നേക്കുമായ് നിൻ ഓർമ്മയിൽ. 
ഈ പ്രകൃതിതൻ മടിത്തട്ടിൽ നിന്നും മടങ്ങട്ടെ ഞാൻ എന്നേക്കുമായ്.
                       
                         😌

കവിത: അനാഥത്വം

കവിത: അനാഥത്വം
രചന: റബീഹ ഷബീർ
-------------------------------------------

അനാഥത്വം ആഴിക്കടിയിൽ അകപ്പെട്ട നീർകുമിളയാണ്.
ആഴമറിയാതെ പിടഞ്ഞുനീന്തിപ്പൊങ്ങിവരുമ്പോൾ
ക്രൂരമായി പൊട്ടിപ്പോവുന്ന 
നിസാരമായൊരു നീർക്കുമിള.

അല്ലെങ്കിൽ, 
തുടക്കവും ഒടുക്കവുമറിയാതലയുന്നൊരു
കാറ്റാണത്.
ഭാവിയും ഭൂതവും വർത്തമാനവുമറിയാത്ത 
നോവെന്നുമിടിക്കുന്ന ജീവനുകളാണത്.

സനാഥന്റെ രക്തത്തെ അനാഥനെന്നടയാളപ്പെടുത്താൻ,
ഭീതിയുടെ മുൾക്കാട്ടിൽവിരിഞ്ഞുപോയ 
തെരുവിന്റെ മണമുള്ള നനുത്തൊരുപൂവ്;
അവൾ അനാഥത്വത്തിന്റെ ഗർഭം ചുമക്കുന്നു.

അനാഥത്വം ആൾക്കൂട്ടത്തിൽ 
ഒറ്റപ്പെട്ടുപോയൊരു നിഴലാണ്.
വെയിൽനാളങ്ങൾ പൊള്ളിച്ചുരുക്കി,
മെലിഞ്ഞുപോയൊരു നിഴൽ.

അല്ലെങ്കിൽ,
പേരുപോലുമറിയാത്തൊരു ബാല്യത്തിന്റെ ഹൃദയത്തിലേക്ക് നിർത്താതെയ്യുന്ന 
ചോദ്യങ്ങളുടെ ശരങ്ങളാണത്.

അനാഥത്വം ഒരു ചുവർചിത്രമാണ്.
ദയയുടെ ചായങ്ങൾ തെളിഞ്ഞു കാണുന്ന കണ്ണീരുണങ്ങാത്തൊരുചിത്രം.
വൃത്തിഹീനമായതും വെയിലും മഴയും തലോടിപ്പോകുന്നതുമായ പ്രബലമല്ലാത്ത ഒന്ന്.

ചിലപ്പോളത് ആളിക്കത്തുന്ന അഗ്നിയാവാറുണ്ട്, 
ഒരുകടലിനും അണയ്ക്കാനാവാത്ത അഗ്നി.
അല്ലെങ്കിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന,
ഒരിക്കലുംകെട്ടടങ്ങാത്ത കനൽ!

അനാഥത്വം ഒരിക്കലുമുണങ്ങാത്തമുറിവാണ്.
ഒരു മരുന്നിനും ഉണക്കാനാവാത്ത മുറിവ്.
രക്തമൊലിച്ച് മഞ്ഞനീരുകനത്ത്‌ 
ജീർണ്ണിച്ചുപോയ ആത്മാവിന്റെ മുറിവ്.

ഉൾവലിഞ്ഞുപോയ വയറിന്നടിയിലും കുഴിഞ്ഞുപോയ കണ്ണുകളിലും വിശപ്പെന്നു എഴുതിവെക്കപ്പെട്ടതും അനാഥത്വം തന്നെയാണ്.

അല്ലെങ്കിൽ,
കാലന്തരങ്ങളിലും മായ്ക്കപ്പെടാത്ത 
അനാഥനെന്ന പേര്പേറുന്ന,
വെളിച്ചം കെട്ടുപോയ അനേകായിരം നക്ഷത്രങ്ങളുടെ നിസ്സഹായതയാണത്.

അനാഥത്വം ദിശയറിയാത്ത കപ്പലുകളാണ്.
നടുക്കടലിൽ അകപ്പെട്ടുപോയൊരു ജീവൻ,
അതുമല്ലെങ്കിൽ തുഴയില്ലാത്തൊരു തോണി.

ഭൂമിയുടെ ഒരറ്റത്തുനിന്ന് യാത്രതിരിച്ച്
തുടക്കത്തിലെത്തിച്ചേരുന്ന ശൂന്യമായൊരു
വലയമാണത്,
പുറത്തുകടക്കാനാവാത്ത വലയം.!


Rabeeha shabeer
Paruvingal (H)
Purathur (po)
676102 (pin)
Malappuram
Tirur
Ph: 9744911395

മഴയെ പ്രണയിച്ചവൻ

മഴയെ പ്രണയിച്ചവൻ 
.........................................
രചന:വിനയചന്ദ്രൻ
....................................

കാർമുകിലേ...... കാർമുകിലേ....... 
പെയ്തിറങ്ങു പെയ്തിറങ്ങു 
കദനഭാരം ജലകണമായി 
പെയ്തിറങ്ങു പെയ്തിറങ്ങു 

എൻ മനസ്സിൽ കദനമഴ 
പ്രണയമായി പരിണമിപ്പു 
ആർദ്രമായി ലയിച്ചു നിന്നിൽ 
ഏറെ നിന്നെ പ്രണയിക്കുന്നു 

നിൻ ചിറകിൻ തേരിലേറി 
നാട് കാണാൻ മോഹമായി 
പെയ്തിറങ്ങാതെന്നിൽനിന്നും 
അകലെയായി നീ മറഞ്ഞിടുമ്പോൾ 
എൻ ഹൃദയം വേഴാമ്പലായി 
നിനക്കുവേണ്ടി കാത്തിരിപ്പു 

കാത്തിരിപ്പു കാത്തിരിപ്പു 
പെരുമഴയായി നീ വരുവാൻ 
കുളിരിനുള്ളിൽ ചടഞ്ഞിരിന്നു 
നിന്നെ നോക്കി രസിച്ചീടുവാൻ 

പെയ്തിറങ്ങി യാത്രയായി 
എൻ മനസ്സും നിശബ്ദമായി 
വീണ്ടുമൊരു വരവിനായി 
മോഹിച്ചു ഞാൻ കാത്തിരിപ്പു 

   VINAYA CHANDRAN C 

No : 7034502710
Add: Symanthakam kudavoor 
kudavoor p o Thonnakkal 
thiruvananthapuram

രക്തസാക്ഷി

രക്തസാക്ഷി
•••••••••••••
രചന:കമർ മേലാറ്റൂർ
.....................................
മിഠായിയെത്താതൊരു ജോഡി 
കുഞ്ഞുമിഴികളിൽ ഉറക്കം കൂടുകെട്ടി.

ഒഴിഞ്ഞൊരരിപ്പാത്രത്തിനരികെ 
അടുപ്പിലെ കലത്തിൽ
തിളച്ച വെള്ളം വറ്റി.

പ്രാകിപ്രാഞ്ചിയൊരു 
കവിൾ കഫം 
മുറ്റത്ത്‌ വെറ്റിലച്ചുവപ്പിനൊപ്പം
മഴയൊലിപ്പിൽ പരന്നുകൊണ്ടിരുന്നു.

കവലയിലെ കൊടിമരത്തിൽ മാത്രം
ഒരു നക്ഷത്രം പാറിക്കളിച്ചു.
•••••••••••••••••
കമർ മേലാറ്റൂർ

ഒറ്റ മരം

ഒറ്റ മരം 
...................
രചന:സ്മിത സ്റ്റാൻലി ,മുപ്പത്തടം.
..................................................

ഞാൻ ഒരു ഒറ്റ മരം ആകുന്നു  
ഈ മണ്ണിൽ ആഴ്ന്നിറങ്ങിയ വേരുകൾ 
എന്റെ  സ്വപ്‌നങ്ങളും .. 
എൻ ശാഖയിൽ നിറയെ ലക്ഷ്യങ്ങൾ തളർത്തിരുന്നു പണ്ട്.. 
അവ ആകാശം മുട്ടെ ഉയരാൻ മാത്രം 
വളർന്നു തുടങ്ങിയിരുന്നു ....  
മഴയായ്, കാറ്റായ് നീ എന്നിൽ 
ഒരു കുളിർ നിറച്ചിരുന്നു പണ്ട് 
ഓരോ ഇടിമിന്നലിനും  നെഞ്ചകം 
ഞെട്ടി ഞാൻ പിടഞ്ഞിട്ടുണ്ട്.. 
എന്നാൽ കാലം കടന്നു പോകവേ 
ഇവിടം മരുഭൂമി പോലെ വരണ്ടു പോയ് 
ഒരിറ്റു ദാഹജലം പോലും തരുവാൻ 
മഴയും  തേടിയെത്താറില്ല... 
കനത്ത വരൾച്ചയിൽ ഞാൻ ഇല്ലാതെ 
ആകും കാലം വരും ഒരു പക്ഷെ .. 
ഈ കാൽപ്പാദങ്ങൾ തളരവേ  
ഈ മണ്ണിൽ ഞാൻ ഉണങ്ങി വീഴും ...
എന്നിരുന്നാലും എന്റെ ഓർമ്മക്കായ് 
ഒരു തളിരില എങ്കിലും പറിച്ചു നിൻ 
പുസ്തക താളിൽ ഒളിച്ചു വയ്ക്കുക 
എന്നിൽ നിന്നും ഒരു  കൊമ്പ് അറുത്തു 
മണ്ണിൽ കുഴിച്ചിട്ട് നനച്ചു വളർത്തുക 

സ്മിത സ്റ്റാൻലി 
മുപ്പത്തടം .

ഒരു സൈനികന്

ഒരു സൈനികന്
By Rema Prasanna Pisharody, Bangalore
==========================================


ഞാനുറങ്ങുമ്പോളുറങ്ങാതെ കാവലായ്
വാതിലിൽ നിൽക്കുന്ന ധീരനാം സൈനികാ!
ഒരോ പ്രഭാതത്തിലും മിഴിക്കോണിലായ്
നീ തെളിയ്ക്കുന്ന സുരക്ഷാവിളക്കുമായ്;
നേരതിരിൽ നീയെനിയ്ക്കായിയുണ്ടെന്ന
നേരിൻ്റെ മുദ്രാങ്കിതങ്ങളുണ്ടെങ്കിലും
ഒരോ ദിനത്തിൻ തിരക്കിലും നിന്നെ ഞാൻ
ഓർമ്മിക്കുവാനായ് മറന്നു പോമെങ്കിലും
ജീവന്റെ ജീവനിൽ നിൻ സ്നേഹബന്ധിത-
ധീരസ്പർശം, പരിത്യാഗം, ദയാകണം

ദൂരെ മുൾവേലികൾ, ഗന്ധകം പൂക്കുന്ന
താഴ്വരകൾ, ശൈലശൃംഗം, സമുദ്രങ്ങൾ
മേൽക്കൂരയില്ലാതെയാകാശമാകുന്ന
സാക്ഷ്യപത്രങ്ങളിൽ നീ ജ്വലിച്ചീടവേ;
കൂട്ടിനായ് സൂര്യൻ, പകൽ തീവ്രമദ്ധ്യാഹ്നം
രാത്രി, ശരറാന്തലേറ്റുന്ന താരകൾ
മഞ്ഞും, തണുപ്പും, സിരാപടലങ്ങളെ
നിർമ്മമാക്കുന്നൊരേകാന്തഭാവവും
എല്ലാം സഹിക്കുന്നു നീയെനിയ്ക്കായ് 
എന്റെ പുണ്യം നിനക്ക് ഞാൻ ദാനമേകീടുന്നു.
ഞാനെഴുതുമ്പോഴും, പാതയോരങ്ങളിൽ
കാവലുണ്ടെന്നൊരു ബോധമില്ലെങ്കിലും
നീ രക്ഷകൻ, നിനക്കേകുവാൻ ഞാനെന്റെ
പ്രാണനിൽ തൊട്ടെഴുതിന്നീക്കുറിപ്പുകൾ

ഓരോ വസന്തവും, ആഘോഷഹർഷവും
ഞാൻ പകുക്കുന്നെന്റെ സൗഖ്യസൗധത്തിലായ്
നീയോ മഹായോഗമെന്ന പോലീ-ഋതു-
ഭേദങ്ങളെ നെഞ്ചിലേറ്റി ലാളിക്കുന്നു..
ഓണം, ബിഹു, ഗുഡി പാദ്വയും ഞങ്ങളീ 
സ്നേഹഗൃഹങ്ങളിൽ സ്നേഹിച്ചു തീർക്കവെ,
നീയങ്ങകലെയാ രാജ്യാതിരിൽ യുദ്ധഭീതിയും
മഞ്ഞും നുകർന്നലിഞ്ഞീടുന്നു..

ഞാനുറങ്ങുമ്പോളുറങ്ങാതെ കാവലായ്
വാതിലിൽ നിൽക്കുന്ന ധീരനാം സൈനികാ!
നിൻ്റെ രക്തത്തിൻ മഹാത്യാഗബിന്ദുവിൽ
നിന്നെ പുതയ്ക്കും ത്രിവർണ്ണവർണ്ണങ്ങളിൽ
എന്നുമോർമ്മിക്കാനനശ്വരത്വത്തിൻ്റെ
നിർണ്ണയം പോലെ നീ മുന്നിൽ നിന്നീടവെ
നീയറിഞ്ഞീടുക ഓർമ്മിക്കുവാനായി
ഞാനെഴുതുന്നീ ദിനാന്ത്യക്കുറിപ്പുകൾ

==========================================
(ഗന്ധകഗന്ധമുള്ള അതിരുകളില്ലായിരുന്നെങ്കിൽ എന്ന സ്വപ്നത്തിനപ്പുറം യാഥാർഥ്യം ഒരു നോവായി നമുക്ക് മുൻപിലുണരുമ്പോൾ രാജ്യാതിരുകൾ മഞ്ഞും മഴയും വെയിലുമേറ്റ് സംരക്ഷിക്കുന്ന ഒരോ സൈനികനുമുള്ള സമർപ്പണമാണ് ഈ കവിത)  

Gibin Mathew Chemmannar | Create Your Badge