ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

അൻവർ ഷാ ഉമയനല്ലൂർ

കവിയെ കുറിച്ച് രണ്ടു വാക്ക്
============================
അന്‍വര്‍ ഷാ ഉമയനല്ലൂര്‍

കൊല്ലം ജിലയിലെ ഉമയനല്ലൂരില്‍ 1973-ല്‍ ജനിച്ചു. പിതാവ് - എം.അബ്ദുല്‍ റഷീദ്, മാതാവ് - കെ. ബുഷറാ ബീവി. 
ചിത്രകലയില്‍ ബിരുദം. വിവിധ കലാലയങ്ങളില്‍ ചിത്രകലാ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. കൊല്ലം ടി.കെ.എം. പബ്ലിക് സ്കൂളില്‍ അദ്ധ്യാപകനായിരിക്കെ, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റില്‍ ഉദ്യോഗം ലഭിച്ചതിനെത്തുടര്‍ന്ന് അദ്ധ്യാപകജീവിതം അവസാനിപ്പിച്ചു. സര്‍ക്കാര്‍ കലണ്ടര്‍ രൂപകല്പന ചെയ്തതിനുള്‍പ്പെടെ എട്ടുതവണ സര്‍ക്കാരിന്റെ വിശിഷ്ട സേവന പുരസ്കാരം ലഭിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ ഏകാംഗ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. റോട്ടറി ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ വൊക്കേഷണല്‍ എക്സലന്‍സി പുരസ്കാരം (2011) ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2011 മുതല്‍ സമഷ്ടി മാസികയുടെ പത്രാധിപസമിതി അംഗം. കേരള സെക്രട്ടേറിയറ്റ് അസ്സോസിയേഷന്റെ സുവര്‍ണ്ണജൂബിലി ഗാനമുള്‍പ്പെടെ നിരവധി ഗാനങ്ങളും രചിച്ചിട്ടുണ്ട്. 

പ്രസിദ്ധീകരിച്ച കൃതികള്‍ :
1. ഇടത്താവളം (കവിതകള്‍) - 2006 (അവതാരിക - ശ്രീമതി. സുഗതകുമാരി)
2. ഇനിയെങ്കിലും (കവിതകള്‍) - 2007 (അവതാരിക - ശ്രീ. ചുനക്കര രാമന്‍കുട്ടി)
3. മറഞ്ഞുപോകുംമുന്‍പേ..(കവിതകള്‍) 2008 (അവതാരിക - പ്രൊഫ. ബി. ഹൃദയകുമാരി)
4. സഹനം (കവിതകള്‍) - 2010 (അവതാരിക - കവി. എ. അയ്യപ്പന്‍)
5. ഈവിധം..ജീവിതം (കവിതകള്‍) - 2011 - അവതാരിക (ഡോ. കവടിയാര്‍ രാമചന്ദ്രന്‍)
6. ഉദയമാവുക (കവിതകള്‍)  2013 - അവതാരിക (ഡോ. വിളക്കുടി രാജേന്ദ്രന്‍)
7. ഒരു പുലരിപോലെ..(കവിതകള്‍) - 2015 - അവതാരിക (ഡോ. എം.ആര്‍. തമ്പാന്‍)
8. കനല്‍വെളിച്ചത്തില്‍ (കവിതകള്‍ - 2016 - അവതാരിക (പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍)

വിലാസം : കണ്ടത്തില്‍ വീട്, ഉമയനല്ലൂര്‍. പി.ഒ, കൊല്ലം - 691 589 

ഫോണ്‍  : 9846703746




കവിതകൾ 
============

ജാഗ്രത
...........................................

ഉണര്‍ന്നുനോക്കുക! പുതിയൊരുഷസ്സുമായ് 
വന്നിതാനില്‍ക്കുന്നു കാലം 
വിശന്ന വയറിനോടോതേണ്ട മേലില്‍നാം 
പശി മറന്നീടുവാന്‍ വേഗം. 

കൊലച്ചിരികള്‍ മുഴക്കുവോര്‍ക്കൊക്കെയും 
തെളിച്ചേകിടാം പുതു ദീപം 
അറച്ചറച്ചെന്തിനായ് നില്‍ക്കുന്നുറച്ചുനാം 
വിളിച്ചോതുകൈക്യ സന്ദേശം. 

നിവര്‍ന്നുനില്‍ക്കുക അതിവേഗമിനി നമ്മള്‍ 
കൈവരിക്കേണ്ടതാണൂര്‍ജ്ജം 
തുറിച്ചുനോക്കിയോര്‍ ഗ്രഹിക്കട്ടെ മേലിലും 
വിറച്ചുപോകില്ലെന്ന സത്യം. 

മറഞ്ഞുനില്‍ക്കുവോര്‍ വീണ്ടും ശ്രമിച്ചിടാം 
ചതിച്ചുവീഴ്ത്തുവാ,നെന്നാല്‍ 
മറിച്ചതേയസ്ത്രം തൊടുക്കേണ്ടയിനി നമു- 
ക്കുടച്ചുവാര്‍ക്കാ,മേകലോകം. 

തിരിച്ചെന്തു ലാഭമെന്നോര്‍ക്കാതെ തമ്മില്‍നാ- 
മേകേണ്ടതാത്മവിശ്വാസം 
ദിശാബോധമോടേയൊരുമിച്ചു ചേരില്‍ നാം 
വിശ്വജേതാക്കള്‍ക്കു തുല്യം. 

ഈ ജഗത്തില്‍പ്പിറന്നൊന്നുപോലുയരുവാ- 
നാകാതെ വേദനിക്കുമ്പോള്‍ 
കുതിരക്കുളമ്പടികള്‍പോലെ സുദൃഢമായ്- 
ത്തീരട്ടെ നരധര്‍മ്മ ശബ്ദം.

 ഒഴുകിയൊഴുകി..
......................................................


കുളിരരുവിപോലൊഴുകിവന്നെന്റെയുളളിലാ-
യൊരുഗ്രാമ്യകാവ്യംരചിയ്ക്ക! മലയാളമേ
ചിരരുചിര, ചിന്താമലരുകള്‍ക്കുളളില്‍ നിന്‍
സ്മരണാമരന്ദം പകരുകെന്‍ പുണ്യമേ
നവമകള്‍മുകുളങ്ങള്‍ക്കെങ്കിലും നുകരുവാ-
നേകുനീ, കനിവോടെയതിരമ്യതീരമേ,
പടികടന്നരികെയിന്നണയുമീ; പുലരിപോല്‍
നരജാതരുണരട്ടെ! സുരസാമ്യഭാവമേ-
തെളിവാര്‍ന്നതലമുറകള്‍വന്നു മുറിയാതെ-
യാലപിച്ചഴകേറ്റിടട്ടെനിന്‍ മൊഴികളെ:
പുലരൊളിക്കിടയിലൂടൊഴുകുമീ-വരികളില്‍
തിരുരവ സാന്നിദ്ധ്യമറിയുന്നപാരതേ!

കവിതതന്‍കതിരായിനില്‍ക്കുവാ;നനുദിനം
കനിവിന്നിതരചിത്തങ്ങളുണര്‍ന്നിടാന്‍
മിഴികളില്‍പുതുവെളിച്ചംതെളിയിച്ചു പൊന്‍-
കിരണങ്ങളലിവോടെപകരുന്ന ദര്‍ശനം
കാലമീ, ധരണിപോലതിസൗമ്യമായ് പുതിയ
കവിതയാ-യതിമധുരമാലപിച്ചീടിനാല്‍
ശുഭസ്‌മിതാംബരമേറെ മിഴിവോടെയീ,ശ്യാമ-
യവനിക ത്വരിതമുയര്‍ത്തുമീവേളയില്‍
പതിവുപോലടിയന്നു പകരുന്നു മനതാരില്‍
ഗ്രാമീണയീണങ്ങളിഴചേര്‍ന്നതേന്മൊഴി
വെറുതെയൊന്നാലപിച്ചീടവേ; ചൊടികളില്‍
കരുതിവയ്ക്കുന്നുടന്‍ ഗ്രാമീണരെന്മൊഴി.


നിറവാര്‍ന്നമനസ്സുകള്‍ കാവ്യശകലങ്ങളാല്‍
പാരിന്‍ പരിപാവനാരാമമൊന്നിതില്‍
ഇഴപിരിയാതകം കാത്തുകൊണ്ടൊരുമതന്‍-
സ്വരമലര്‍മാത്രംവിരിയിച്ച മഹിയിതില്‍
തണലായിനിന്നുണര്‍വ്വേകിയോരന്‍പാര്‍ന്നു
മഹിതാലയങ്ങള്‍ പണിയിച്ചിടങ്ങളില്‍
കരുതലിന്‍ വഴികള്‍ത്തെളിച്ചിരുന്നതിബലര്‍
പുലര്‍കാലമായലങ്കാരങ്ങളായ് ചിലര്‍
നിശ്ചയം! നല്‍ക്കാവ്യശുഭചിന്തയാല്‍സുതര്‍
കനിവിന്നരുവികളായലഞ്ഞുലകിതില്‍
നീളേതെളിഞ്ഞൊഴുകിയതിലേറെ ചിന്തകള്‍
താഴിട്ടുപൂട്ടിയില്ലകതാരിന്‍ മിഴിയിതള്‍.

സ്ഥിതിമാറിയിപ്പൊഴാനിഴല്‍മാത്രമാകയാല്‍
മിഴിതെളിച്ചീടാന്‍കുറിച്ചിടുന്നെന്‍മൊഴി
കരുതിനിന്നീടുകിന്നിവിടെ-യെന്നോതുവോര്‍
തേടുന്നു;പുതിയദീപങ്ങള്‍തന്‍നിറചിരി
സ്മരണയില്‍മാത്രമൊതുങ്ങാതെ,ന്നോണമേ-
യുണര്‍ന്നുയര്‍ന്നീടട്ടെയരുമതന്‍പൂവിളി
കാവ്യാങ്കണത്തില്‍ തളിര്‍ത്തമുകുളങ്ങളാല്‍
പകരട്ടെയപരഹൃദയങ്ങളില്‍ പുലരൊളി
രുചിക്കുന്നമാത്രയിലൊരിക്കലെന്‍ കൈരളി
തിരക്കീടുമീ,ലളിത കാവ്യപൊരുളിന്‍വഴി
പുഴതഴുകിയൊഴുകീടുമെന്നപോല്‍കൗമുദി;
പകരുമന്നകതാരിലെന്‍രമ്യതേന്‍മൊഴി.



ഉദയമാവുക
.............................................

അകമിഴികളില്‍നിന്നുമകലുന്ന പകലുപോല്‍ ചിലനേരമൊരുനുള്ളു പൊന്‍വെളിച്ചം തിരുരക്ത തിലകമായ് തെളിയവേ തല്‍ക്ഷണം തിരികെ വാങ്ങുന്നു നീര്‍മിഴികള്‍ രണ്ടും. കരഗതമാക്കുവാനൊരു നേര്‍ത്ത മനസ്സുമായ് തമസ്സിന്റെ മടകള്‍ പൊളിക്കെവീണ്ടും വഴിയാകെയിന്നും മറന്നുപോയ് തരികെയെന്‍ തിരി തെളിച്ചെഴുതുവാന്‍ പുലരിവേഗം. കനലുകള്‍പോലിന്നു കവലകള്‍ പൊതുവെയെ- ന്നനുജര്‍തന്നുയിരു വേകിച്ചെടുക്കാന്‍
മഹിയിതിലുണരാത്ത മനസ്സുമായ് നില്‍ക്കയാ- ലറിയാതെയുലയുന്നു വ്യഥിതചിത്തം. വിരല്‍മുറഞ്ഞൊഴുകുന്ന നിണമല്ലിതെന്നുടെ- യുദയാര്‍ക്ക ഹൃദയകാവ്യത്തിന്‍ നിറം

 മിഴി നിറയുമ്പോള്‍
........................................
പടര്‍ന്നതൊക്കെയുമിരുണ്ട രാവുകള്‍
അടര്‍ന്നതാകട്ടെയഴകുളള കനവുകള്‍
മുരടിച്ചുവല്ലോ നിറമുളളയോര്‍മ്മകള്‍
പരിതപിച്ചീടുന്നതല്ലിതെന്‍ കവിതകള്‍.

വിരമിച്ചിടുന്നതെന്നീ; ദു:ഖസന്ധ്യകള്‍?
നരകിച്ചൊരുപാടൊരുപാടുനാളുകള്‍
മരവിച്ചുപോകുന്നതെന്തിന്നു നന്മകള്‍
കലഹിച്ചിടുന്നത,ല്ലിതു നിണപ്പാടുകള്‍.

ഒടുങ്ങട്ടെയാകെയുമെന്നദുര്‍ചിന്തകള്‍
തളിരിട്ടിഴഞ്ഞകാലത്തിന്റെ നിഴലുകള്‍
പിന്‍തുടര്‍ന്നീടുന്നതല്ലിതെ-ന്നഴലുകള്‍
എന്മകള്‍ വേദനിച്ചോതിയ വാക്കുകള്‍.

സൗഹൃദമാകെ മറന്നപോല്‍ രാവുകള്‍
നിദ്രയെന്നില്‍നിന്നകറ്റിയതിന്‍പൊരുള്‍
തേടവേ,യെന്നിടനെഞ്ചിന്‍ തുടിപ്പുകള്‍
ഒരുവേള നിശ്ചലമായതിന്‍ നോവുകള്‍.

പുലരിയാകാതെ മറഞ്ഞയെന്നാശകള്‍
പലകാല,മുള്ളില്‍-ത്തറപ്പിച്ച മുള്ളുകള്‍
മാറ്റവേയിറ്റിടും ചുടുനിണത്തുളളികള്‍
പറ്റിപ്പിടിച്ചയെന്‍ ജീവിത സ്‌മരണകള്‍.

                           

അഗതികളുടെ അമ്മ
..................................................


ദുഷ്‌കൃതങ്ങള്‍തന്‍ കരിങ്കൂറനീക്കി തന്‍
കനിവിന്റെ ശുഭ്രാംബരം നാടിനേകുവാന്‍
ധന്യ, വചനാമൃതം പകര്‍ന്നേകിയോള്‍;
മന്നിതിലുന്നത ചിന്തപുലര്‍ത്തിയോള്‍.

നന്മനിറഞ്ഞതാം പ്രാര്‍ത്ഥനാസാമ്യമായ്
സന്തത ജീവിത,മത്യുദാരാമൃതം
കാരുണ്യമേറെയും വറ്റിയ പാരിതില്‍
താവക ജന്മമുണ്ടായതാണാദരം.

കന്മതില്‍ തീര്‍ത്തതില്ലകമെ,യാ-ദൃഷ്ടിയി-
ലേവരുമേക കുലത്തില്‍പ്പിറന്നവര്‍
ഹാ! പുണ്യമേ, തവ രമ്യസ്മരണയെന്‍
സോദരര്‍ക്കാശ്വാസമേകുന്നുലകിതില്‍.

വൈശിഷ്ട്യമേറേ നിറഞ്ഞതാം സാഗരം-
പോലേ, വിശാലം മഹിയില്‍നിന്‍ ജീവിതം
മാറേണ്ടതാണുനാ,മിനിയെങ്കിലും സ്വയം
മാതൃകോദാര മനസ്സുപോലീവിധം.

ശാന്തമായൊഴുകിയോരാപുണ്യഹൃത്തടം
താന്തരായോര്‍ക്കേകിയാശ്വാസവാസരം
നീഹാരബിന്ദുപോല്‍ നില്‍പ്പു,നാമേവരും
സ്വീകാര്യമെങ്കിലര്‍പ്പിക്ക!നാം; ജീവിതം.

വിശ്വസാഹോദര്യമെന്നല്ല,യിവിടെനാം
നശ്വരരെന്നുപോലും ഹാ! മറന്നുപോയ്
ഈശ്വരനീവിശ്വമൊന്നില്‍പ്പുനര്‍ജ്ജനി-
ച്ചീടിലിന്നാശ്വാസമെന്നേന്‍ നിനച്ചുപോയ്...!


ആദ്യ വിദ്യാലയം

നാടിന്‍ നിനവുകള്‍ തൊട്ടുണര്‍ത്തുന്നതാം
കൊച്ചു,ഗ്രാമീണവിദ്യാലയത്തില്‍
ബാല്യത്തിലാദ്യമായെത്തിയതിന്നുമെന്‍
സ്മൃതിയില്‍ മധുവായ്നിറഞ്ഞിടുന്നു.

മോടിയില്‍ക്കോടിധരിച്ചുഞാനച്ഛന്റെ-
കൈപിടിച്ചന്നു നടന്നുമന്ദം
പാടവരമ്പിലൂടക്കരയ്ക്കെത്തവേ,
കണ്ടുഞാനെന്നാദ്യ*വിദ്യാലയം.

ഒരുചെറുചാറ്റല്‍മഴയുടെതാളത്തി-
നൊപ്പമെന്നുളളില്‍നിറഞ്ഞു ഹര്‍ഷം;
അന്നു വിദ്യാലയമുറ്റത്തൊരായിരം
മുത്തുമണികള്‍ ചൊരിഞ്ഞുവര്‍ഷം.

അത്ഭുതത്താല്‍ നയനങ്ങള്‍നിറഞ്ഞുപോ-
'യൊന്നാംതര'ത്തിലിരുന്നനേരം
ഇന്നുമെന്നോര്‍മ്മയി,ലാചാര്യവാത്സല്യ-
വദനംനിറച്ചിടുന്നാ-സുദിനം.

പലരും വിതുമ്പിക്കരഞ്ഞു, മറ്റുളളവ-
രരികത്തു നിശ്ശബ്ദരായിരിക്കെ,
പ്രഥമദിനത്തിലെന്‍ പേരുചോദിച്ചാദ്യ-
മധുരംപകര്‍ന്നുതന്നദ്ധ്യാപകന്‍.

ഹൃദയത്തെ മെല്ലെത്തലോടുന്ന പാഠങ്ങ-
ളൊന്നായിഞങ്ങള്‍ പഠിച്ചു-പിന്നെ,
ഓരോ ഋതുക്കളുമതുപോലെതന്നെയ-
ന്നെത്രയോകാര്യമുണര്‍ത്തിയെന്നെ.

ഗുരുനാഥനോതിയോരുപദേശമിന്നുമെ-
ന്നകതാരിലുയരുന്നു; ജന്മപുണ്യം:
“അക്ഷരത്തെറ്റുവരുത്താതിരിക്കുവാന്‍
ശ്രദ്ധിച്ചിടേണ”മെന്നുളളവാക്യം.

എത്ര തിരക്കുകള്‍ക്കുളളിലായാലുമി-
ന്നുളളില്‍ത്തെളിയുമാ തൂവെളിച്ചം:
അറിവിന്റെ ബാലാക്ഷരങ്ങള്‍ പഠിപ്പിച്ച-
യാദ്യവിദ്യാലയാചാര്യസൂക്തം.
-----------------------------------------
*ഉമയനല്ലൂര്‍-പേരയം പി.വി.യൂ.പി. സ്കൂള്‍



ഉണര്‍ത്തുപാട്ട്
.................................................

വെളളിപ്പണത്തിന്‍ കിലുക്കമോടാരവം
നാള്‍ക്കുനാളുള്ളില്‍പ്പെരുക്കുന്നിവര്‍ ക്ഷണം
ഉയരുന്നതേറെയും തിരുമാറില്‍ പണ്ടിവര്‍
കൂര്‍ത്തിരുമ്പാണി തറപ്പിച്ചതിന്‍ ഹരം!
തീപിടിപ്പിക്കുന്ന ചിന്തകള്‍ പാകുവോര്‍
കൂരിരുട്ടില്‍ മുളപ്പിച്ചിടുന്നൊരു നിഴല്‍
വേരറ്റുപോയവര്‍ക്കാകെയെന്നോര്‍മ്മയില്‍
നീര്‍തെളിച്ചെത്തുന്നിടയ്ക്കാര്‍ദ്രമാം പകല്‍
വീഴ്ത്തുന്നതെല്ലാം നിണത്തുളളികള്‍ സ്ഥിരം
വാഴ്ത്തുവാനാളുണ്ടിവര്‍ക്കെന്നുമായിരം
തീര്‍പ്പാക്കിടുന്നിടയ്ക്കൊരുപാടു ജീവിതം
നേര്‍ക്കാഴ്ചയാക്കിടുന്നിതു-ക്രൂര ഹൃത്തടം
ഓര്‍ത്തെടുത്തീടാന്‍ ശ്രമിക്കെയെന്നുളളിലാ-
യാഴത്തിലറിയുന്നുലകിന്റെ നൊമ്പരം
നന്മതന്‍ തീരം തിരഞ്ഞുചെന്നെങ്കിലും
കൂര്‍ത്തുമൂര്‍ത്തൊന്നായ് വെറുപ്പിച്ച താവളം
കാത്തുനിര്‍ത്തുന്നില്ല! കാലത്തിനൊപ്പമെന്‍
ചാരത്തുയര്‍ത്തുന്നഴല്‍ക്കാല ജാലകം
ചേര്‍ത്തുനിര്‍ത്താനില്ലയലിവാര്‍ന്ന ചിന്തകം
നേര്‍ത്തുപോകുന്നെന്റെ ജനനിതന്‍ സ്വസ്ഥകം
* * * * *

അല്ലലാലേറെത്തപിക്കുന്നവര്‍ക്കുമേല്‍
കൊല്ലലെന്നുളള പടുതത്വം പുലര്‍ത്തുവോര്‍-
ക്കെതിരെയിന്നെന്തുചെയ്തെന്നുണര്‍ത്തീടാതെ
പതിയെനാവെന്തേ തളര്‍ത്തുന്നിവിടെ നാം?
ചൂഴ്ന്നെടുക്കുന്നവര്‍ക്കെതിരെ നാമേവരും
താഴ്ന്നുപോകാത്ത ശിരസ്സുമായ് നില്‍ക്കണം
നേരോതിടാനായ് സധൈര്യം നിവര്‍ന്നു നാം
നേര്‍വഴി കാട്ടിക്കൊടുത്തുയര്‍ന്നീടണം.
വാളെടുത്തോര്‍ നശിക്കട്ടെ വാളാല്‍ സ്ഥിരം-
താഴിട്ടുപൂട്ടുമിക്കാലഘട്ടം ദ്രുതം!
വേര്‍പെട്ടിടാതെ നാം നാടിന്‍തുടിപ്പിനാ-
യേവം പുലര്‍ത്തേണമിടറാത്തയാര്‍ദ്രകം
തലമുറകള്‍ക്കുദയമറിയുവാന്‍ വേണ്ടിനാം
മറയാത്ത ലോകത്തിനായുണര്‍ന്നീടണം
അറിവിന്റെയാകാശമകമേ വരുത്തുവാ-
നതിലേറെയൂര്‍ജ്ജം പകര്‍ന്നുനല്‍കീടണം.
തളരാത്ത വീര്യംവരിച്ചെന്റെ ഭാരതം
പകരുന്നൊരാശയത്തിന്‍ പകരമായിരം
ചെറുചെരാതോരോ മനസ്സില്‍ തെളിക്കണം
പുതിയൊരു കിരണമായ് പരിണമിച്ചീടണം.


ഓണം ഗ്രാമങ്ങളില്‍
.....................................

പൊന്നിന്‍ചേലയുടുത്തരികത്തൊരു
സുസ്മിത സുദിനം നില്‍ക്കുമ്പോള്‍
വസന്തകൈരളി സുമങ്ങളില്‍ നവ-
നിറങ്ങള്‍ ചാലിച്ചെഴുതുന്നു.

ശ്രാവണചന്ദ്രികപോല്‍ പുതു ചിന്തക-
ളുളളില്‍നിന്നു തുളുമ്പുന്നൂ
ഹരിതമനോഹരനാടേ നിന്നുടെ
തനിമ നുകര്‍ന്നേന്‍ പാടുന്നു.

ശാഖികളില്‍നിന്നുയരുന്നൊരുപോല്‍
കുയിലിണകള്‍തന്നീണങ്ങള്‍
ഓണസ്മൃതികളുണര്‍ത്താനെത്തു-
ന്നൊത്തിരി ചിത്രപദംഗങ്ങള്‍.

പുലരികള്‍ വെണ്‍മുകിലാടകളേകവെ,
കൈരളിയാഹ്ലാദിക്കുന്നു
തിലകക്കുറിയായ് ശാലീനതയെന്‍
ഗ്രാമത്തില്‍ നിലനില്‍ക്കുന്നു.

ചെന്തെങ്ങിന്‍കുല പോലെന്‍ ഗ്രാമം
മന്ദസ്മേരം തൂകാനായ്
തഴുകിമറഞ്ഞൊരു കുളിര്‍മാരുതനും
തിരികേയിവിടേയ്ക്കെത്തുന്നു.

കാഞ്ചനവര്‍ണ്ണക്കതിരുകള്‍ പുഞ്ച-
പ്പാടങ്ങള്‍ക്കഴകേറ്റുമ്പോള്‍
തെളിനീര്‍പ്പുഴയായഴകോടൊഴുകി-
യടുത്തുവരുന്നൂ തിരുവോണം.

തെളിഞ്ഞു മനവും മാനവുമൊരുപോ-
ലണിഞ്ഞൊരുങ്ങുക കേരളമേ
തേന്‍മലരുകളാല്‍ ഞങ്ങളുമൊരുകള-
മകമലരുകളാലെഴുതട്ടേ.

എന്നുടെ മഹിത മനോഹരനാടേ,
മനസ്സിലുണര്‍ന്നൊരു പ്രിയഗാനം
ബാലികയാം മകളാമോദത്താല്‍
പാടീടുകയാണിന്നതിവേഗം.


ചിങ്ങപ്പുലരിയില്‍ 
............................................

തനിമയോടീണത്തിലൊഴുകിവന്നനുദിനം
പാടിയുണര്‍ത്തുമരുവിപോലെ
പുലരിത്തുടിപ്പിനോടൊപ്പമിങ്ങെത്തുന്നു;
ചിങ്ങമിന്നേറെത്തെളിമയോടെ.

എന്മനച്ചില്ലയിലൊരു-കുഞ്ഞുപറവതന്‍
കൂജനമുയരുന്നു പതിവുപോലെ
നീന്തിത്തുടിച്ചു രസിപ്പിതാ ചിരകാല-
സ്വപ്നങ്ങളോരോന്നുമിന്നുചാരെ.

ഹൃദ്യമായുണരട്ടെ നന്മതന്‍ സൗവര്‍ണ്ണ-
മുകുളങ്ങളെങ്ങുമീ നല്ലനാളില്‍
ചിറകടിച്ചുയരട്ടെ നിന്മനോവാടിയില്‍
നിറമുളള ശലഭങ്ങളിന്നുരാവില്‍.

മാനസമെന്നും മനോജ്ഞമായ്‌ത്തീരുവാ-
നാസ്വദിച്ചീടുകെന്‍-ഗ്രാമശാന്തി
നീളെത്തെളിഞ്ഞ നീലാംബരംപോലെനി-
ക്കാനന്ദമേകുന്നിതിന്റെ കാന്തി.

തങ്ങുന്നിതാ, ചിങ്ങമിങ്ങടുത്തെത്തവേ-
യാരാമമാകെയും ഹാ! സുഗന്ധം
ചെന്നതിന്‍ ചാരത്തിരിക്കെയിന്നെന്‍മനം
നുകരുന്നു ഗതകാല ബാല്യദുഗ്ദ്ധം.

കണ്ണെത്തിടാത്ത ദൂരത്തോളമെന്‍ഗ്രാമ-
മാകെയുമുന്മേഷ വേലിയേറ്റം
നന്മ നിറഞ്ഞൊഴുകുന്നയീ വേളയില്‍
മന്മലയാളം സ്തുതിച്ചിതേറ്റം.

വന്നെത്തി വര്‍ണ്ണങ്ങളെങ്ങും നിറച്ചിടാന്‍
ധരണിയിലേക്കുണര്‍വ്വിന്‍ വെളിച്ചം
ഗ്രാമേയ സ്മേരം നുണഞ്ഞിന്നുനില്‍ക്കയാ-
ലാടിത്തിമിര്‍ക്കയാണെന്റെ ചിത്തം.

പുത്തനാമോദമേകീടുവാന്‍ സൗമ്യമാ-
യെത്തുന്നൊരായിരം പൂത്തുമ്പികള്‍
കത്തുന്ന വയറുകള്‍ക്കാശ്വാസമേകിടാ-
നൊത്തുചേര്‍ന്നീടേണ്ടതില്ലേനമ്മള്‍ ?

ഈ മഴയത്ത്

പാടവരമ്പിനടുത്തൊരു മണ്കു.ടില്‍
കൂനിക്കൂടിയിരിക്കുമ്പോള്‍
സപ്ത നിറങ്ങളിലൊരു നവചിത്രം
സവിതാവഴകോടെഴുതുന്നു.
നന്മൊഴി മുത്തുകളുരിയാടുംപോല്‍
മഴയുടെ പുതു സ്വരമുയരുന്നു
സ്മൃതിയില്‍ ബാല്യമലര്മടഴ വീണ്ടും
കുളിരണിയിച്ചിന്നെത്തുന്നു.
സസ്യലതാതികള്‍ മന്ദഹസിക്കെ,
ഭാവന ചിറകു വിരിക്കുന്നു;
അകലേനിന്നൊരു സുസ്മിതകാവ്യ-
ദേവതയെന്നെ വിളിക്കുന്നു.
ഹര്ഷയലഹരിയിലേറെ ദ്രുമങ്ങള്‍
വര്ഷയനടനം തുടരുമ്പോള്‍
പൊടിപടലങ്ങളടങ്ങിയ ധരണിയി-
ലുന്മേഷം കൊടിയേറുന്നു.
കുപ്പി വളകള്‍ കിലുക്കി വരുന്നൊരു
കര്ക്ക ടകത്തിന്‍ കളിചിരി പോല്‍
ലളിത മനോഹര നാദത്തില്ച്ചെ റു-
തോടുകളില്‍ ജലമുയരുന്നു.
മുകിലുകളന്തിയുറങ്ങിയ മന്ദിര-
മുകളില്‍ തങ്ക വിളക്കൊന്നില്‍
തിരി തെളിയുന്നുണ്ടെങ്കിലുമിപ്പോള്‍
തെല്ലു വെളിച്ചം മങ്ങുന്നു.
സൂര്യമയൂരം പീലി നിവര്ത്തി യ-
നേരമിരുള്‍ പോയ്‌ മറയുന്നു
വാനിന്‍ പുരികക്കൊടിയൊന്നല്പം
താനേ മേലോട്ടുയരുന്നു.
ഇടവഴി കയറിവരുന്നൊരു സുന്ദര-
ചിന്തയില്‍ ബാല്യം തെളിയുന്നു;
വാടിയിരുന്ന കനവുകള്‍ പോലും
മോടിയിലോടി രസിക്കുന്നു.
നൃത്തം ചെയ്‌വൂ ചിത്ത; മൊരുത്സവ-
ഗാനം പോല്‍ മഴ വര്ഷി ക്കെ,
ഇല കൊഴിയുന്നത് വേദന;യെന്നാല്‍
മഴ പൊഴിയുന്നതിലാനന്ദം.
========================

നീഹാരം

ഒരുമഹാസാഗരമാകാതെയിനിയെനി-
ക്കാവില്ലയനുപമേയൊരുജന്മമീവിധം
ചുറ്റുമീ ഘനനിബിഡാന്ധകാരം-സദാ
മുറ്റിനില്ക്കുിന്നപോലായ്‌നരജീവിതം.

സ്‌തുതിപാഠകര്ക്ക്തിമോദമാകീടിലും
വിധിതന്നിതെന്നറിഞ്ഞീടുന്നു സാദരം
മതിയായിതെന്നുരചെയ്‌വൂ നിരന്തരം
മൃതിപാതികാര്ന്നെതാമെന്നാത്മപാദപം.

ചതിയിതെന്നോതിയാറ്റീടിലുംനിന്മനം
നിരമുറിഞ്ഞീടുന്നതാം സ്വാത്മഗീതകം
ധരപോലിതേറ്റം ക്ഷമിപ്പിതേനെങ്കിലും
അതിവേനലേറ്റുരുകീടുന്നു നെഞ്ചകം.

ഇറ്റിറ്റുവീണുടയുന്ന മല്സ്മ്രണയാല്‍
പറ്റുകില്ലെന്നോതിടുന്നിതെന്നശ്രുനീര്‍
വറ്റുന്നു ശാന്തിതന്നിളനീരുമേകിയോ-
രെന്മലയാളമേ,തെളിവാര്ന്നോചിന്തകള്‍.

കരളിലായലിവിന്റെ വര്ഷതമായിന്നുനീ
ഹര്ഷംാപകരുന്നിതെങ്കിലുമെന്സനഖേ,
ശേഷിപ്പതില്ലെന്‍ വിഹായസ്സിലായ്‌ രമ്യ-
താരങ്ങളൊന്നുമി-ന്നുന്മേഷമാംവിധം.

ശീതളമാകാന്‍ കൊതിച്ചുവെന്നാലിളം-
തിങ്കളേകുന്നെനിക്കിന്നാര്ദ്ര  കുഡ്‌മളം
അകമേ കിലുങ്ങുന്നരുമതന്‍ ചിരിവള
വറ്റാതിരുന്നെങ്കിലോര്മ്മ കള്ത ന്നിളള.

കരളിലേക്കമ്പെയ്‌തിടുന്നാത്മകാലമേ,
തിരയടങ്ങാതലഞ്ഞീടുമെന്‍ കാവ്യമേ,
നീഹാരമായ് നിറഞ്ഞീടുമെന്മോഹമേ;
നീ, ഹാരമേകി വരവേല്‌പതെന്നീമനം?

വന്നണഞ്ഞീടുകെന്നകമേയൊരു ദിന-
മുന്മേഷമേനീ -മയൂരമൊന്നായ്സ്വയം
പൊന്ചിഷലമ്പായിക്കിലുങ്ങട്ടെ കാലമി-
ന്നെന്ജീ‍വിതത്തെത്തളച്ചിട്ട; ഹൃത്തടം.
==================================

പ്രിയ കുരീപ്പുഴേ...

പുഴ മരിക്കുംവരേയുളളു മേലിലാ,
തുഴയെറിഞ്ഞീടലെന്നറിയണം സകലരും
വികലമാക്കാന്‍മാത്രമറിയുന്നവര്‍ ചിലര്‍
പകലുമാറാന്‍ കാത്തിരിപ്പുണ്ടു ചുറ്റിലും
കണ്ണീര്‍പ്പുഴകള്‍ നിറയ്ക്കുന്ന പാരിതില്‍
തണ്ണീര്‍ത്തടങ്ങള്‍ മറയ്ക്കുന്ന കാലമേ,
പെണ്ണുടല്‍പോലിതെല്ലാം സഹിച്ചീടിലും
നിണമണിഞ്ഞീടുകയാണവനി-പിന്നെയും
നിര്‍ണ്ണയമീ,മണ്ണില്‍നിന്നും പിറന്നവ-
രൊന്നായ് പിളര്‍ക്കുന്നുലകിന്റെയാര്‍ദ്രകം
വിളറിനില്‍പ്പാണടുത്തൊരുപാടു തായ്മരം
വെളിച്ചം; തിരിച്ചേകിടട്ടെ നീലാംബരം.

നീറുന്നകമാകെ,യെങ്കിലും വീറോടെ
വിഷലിപ്ത മാനസര്‍ക്കുളളിലായിപ്പൊഴും
മഹിഷാസുരന്മാരുണര്‍ന്നിരിപ്പെന്നതും
വിസ്മരിച്ചീടാതിരിക്കട്ടെ,യേവരും!
കുടിനീരുപോലും വിലപേശി വില്‍ക്കുവാന്‍
കുടിലതന്ത്രങ്ങള്‍ മെനഞ്ഞിടുന്നീവിധം
കലഹിച്ചുവിലപിച്ചിടാനല്ല! ജീവിതം
തലമുറകള്‍ക്കൊരുക്കീടാം ധരാതലം.

തിരിഞ്ഞുയര്‍ന്നെത്താമഴലിന്‍ സുനാമിക-
ളാഴത്തില്‍ മുറിവേകിടാനുമതിദ്രുതം
വഴിപിരിഞ്ഞീടാതിരിക്കാന്‍ നിശകളില്‍
മനനമാം തിരിതെളിച്ചേകട്ടെ മാതൃകം
നിഴലാക്കിടേണ്ടതല്ലവനിയില്‍ പുലരിപോ-
ലൊന്നായ് തിളങ്ങിനില്‍ക്കട്ടേ നരകുലം;
തനിമകാത്തീടാന്‍ തുനിഞ്ഞവര്‍ക്കായിരം
തിരികളിട്ടേകട്ടെ പുലരിതന്‍ പുക്കളം!!
-------------------------------------------------


തുമ്പിലയില്‍

ഹരിതമലയാളമേ, നിന്‍ സൗമ്യഭാവമാ-
യരികിലിന്നലിവിന്റെ തിരുവോണ ഭംഗികള്‍
സുകൃതമലയാളമേ, നുകരുന്നു താവക
കമനീയ ശൈലിയിലെഴുതുന്ന പകലുകള്‍
സുമജാലമാലോലമാടുന്നു സാമോദ
വര്‍ണ്ണങ്ങളാല്‍ നീ ചമയ്ക്കുന്നു മനസ്സുകള്‍
പാടേ മറന്നുപോകുന്നുവെന്നഴലുകള്‍
പാടുവാനോതുന്നിതാ ബാല്യ സ്മരണകള്‍.

മാനവര്‍ക്കാകെയിന്നേകവേ നന്മകള്‍
വാനവര്‍തന്‍ സ്മരണയേറിടുന്നവനിയില്‍
ദൂരെ ദൂരേനിന്നുണര്‍വ്വുയര്‍ത്തീടുന്നു
സ്നേഹാര്‍ദ്ര ഭാവമോടതിലേറെ മലരുകള്‍
തുമ്പകളിമ്പമാര്‍ന്നാടവേ തൊടികളില്‍;
മധുവൂറിടുന്നിതെന്നരുമതന്‍ ചൊടികളില്‍.

പൂജിത ജനനി, നിന്നാത്മജര്‍ തങ്ങളില്‍
സ്നേഹാമൃതം പകര്‍ന്നീടുമീ നാള്‍കളില്‍
മാന്തളിരായ് നിന്ന സാന്ത്വന വാക്കുകള്‍;
വീണ്ടും തളിര്‍ക്കുവതറിയുന്നു ധരണിയില്‍
ഗ്രാമീണയീണങ്ങളിഴചേര്‍ന്നിടങ്ങളില്‍
നറുനിലാവായ് തീര്‍ന്നിടുന്നിടവേളയില്‍
നിറയുന്നു രമ്യോദയങ്ങളീ ഞങ്ങളില്‍
ശാലീനഭാഷയില്‍ മൊഴിയുമാത്മാക്കളില്‍.

അതിശാന്തമാം മനമേകിടാനെത്തുമെ-
ന്നുല്ലാസകാലമേ, നനവാര്‍ന്ന പുലരികള്‍
നറുപുഞ്ചിരിയോടുണര്‍ത്തവേ, മന്മനം
നീലാംബരംപോല്‍ തിളങ്ങിടുന്നനുദിനം
നിറയുന്നതേനറിയുന്നകമെ കൂജനം
നുകരുന്നു ചിങ്ങമേ, നിന്‍മോദതേന്‍കണം
നന്മലയാളമേ, കനിവാര്‍ന്ന നിന്‍സ്വരം
പകരുന്നു; പതിതര്‍ക്കുമേകണേ നിന്‍വരം.
==============================================


കാലം

തലമുറകള്‍ വന്നു പോയ്‍ മറയും-മണ്ണില്‍
ഒരുപിടി സ്വപ്‌നങ്ങള്‍ പുനര്ജ്ജ നിക്കും
മധുരം പ്രതീക്ഷിച്ച ജീവിതങ്ങള്‍-പക്ഷെ
കണ്ണീരില്മുകങ്ങിത്തിരിച്ചുപോകും.

കാലത്തിനൊപ്പം നടക്കാന്‍ ശ്രമിക്കവെ
കാല്കുിഴഞ്ഞിടറിത്തളര്ന്നു വീഴും
കൈത്താങ്ങുനല്കാഞതൊഴിഞ്ഞുമാറി-കാല-
മറിയാത്തപോലേ കടന്നുപോകും.

വാസന്തമേറേയകന്നുനില്ക്കും -പാവം
മര്ത്യമരോ ശിശിരങ്ങളായ്‍‌ക്കൊഴിയും
നറുമണം സ്വപ്നത്തിലെന്നപോലെ-വെറു-
മോര്മ്മസയില്മാനത്രമൊതുങ്ങിനില്ക്കും .

അറിയാതെ ജീവന്‍ കൊഴിഞ്ഞുപോകെ-നവ
മുകുളങ്ങള്‍ പുലരികളായ് വിടരും
സ്വപ്നങ്ങളീറനുടുത്തുനില്ക്കും -മര്ത്യയ-
നുലകത്തിന്‍ സിംഹാസനത്തിലേറും.

വരളുന്ന പുളിനമാം ജീവിതങ്ങള്‍-ചിലര്‍
ബലിദാനമേകിക്കടന്നുപോകും
തളരാത്ത മോഹങ്ങള്‍ പിന്നെയുമീ-നവ
തലമുറകള്വോന്നു മഞ്ചലേറ്റും

മായാപ്രപഞ്ചത്തിലിനിയുംവരും-പുത്ത-
നീയാംപാറ്റകളായ് മനുഷ്യര്‍
ചിറകറ്റുപോകും ദിനങ്ങളിലോര്മ്മ്തന്‍
കടലാസുതോണികളായൊഴുകാന്‍.





1 അഭിപ്രായം:

Gibin Mathew Chemmannar | Create Your Badge