ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

ചങ്ങമ്പുഴയുടെ കവിതകൾ


എന്റെ കവിത
............................
ഇന്നോളം കാൽച്ചോടൊന്നു പിഴയ്ക്കാതാടിപ്പോന്നൊ-
രെന്നോമൽക്കവിതേ, നിൻ കാൽകളിന്നിടറുന്നോ?
എന്തിന്‌?-കലാബോധം തീണ്ടാത്ത കാലിപ്രായർ
നിൻതാണ്ഡവത്തിൻനേർക്കു നീരസം ഭാവിച്ചിട്ടോ?
അതിലത്ഭുതമില്ല, രാജഹംസത്തിൻ ലീലാ-
സദനത്തിലെ,സ്സുധാസാന്ദ്രമാനസത്തിലെ,
ഹേമപങ്കജമാദ്ധ്വീമാധുരി മാനിക്കുമോ
ചേർമണ്ണിൽജ്ജളൂകങ്ങൾ ചികയും പാഴ്ക്കൊറ്റികൾ?
പാടുവാനവയ്ക്കില്ല പാടവം,മതിമറ-
ന്നാടുവാ,നാകാശത്തിൽ സ്വച്ഛന്ദം വിഹരിക്കാൻ;
വെള്ളിമേഘങ്ങൾക്കിടയ്ക്കുദയപ്രകാശത്തി-
ലുള്ളുണർന്നോമൽച്ചിറകടിച്ചു കൂകിപ്പൊങ്ങാൻ;-
ആയത്തമാക്കാനഭിനന്ദനാർദ്രാശംസക-
ളായവയ്ക്കഖിലേശനേകിയില്ലനുഗ്രഹം!
അതിനാലസൂയതന്നത്യഗാധതയിൽനി-
ന്നുയരാം സ്വയം,വ്യക്തിവിദ്വേഷധൂമാംശങ്ങൾ.
കപടസ്സന്ന്യാസത്തിൻ വെള്ളയാദർശം ചുറ്റി-
ക്കരളിൽക്കറയേന്തി മൗഢ്യമൂർത്തികളായി
മനസ്സാൽ,വാക്കാൽ,കർമ്മശതത്താൽ നിർലജ്ജമീ
മഹിയിൽ 'മഹാത്മാ'ഖ്യയെബ്ബലാൽസംഗം ചെയ്‌വാൻ,
ഉണ്ടാകാം ചിലരെല്ലാം ഗാന്ധിസൂക്തികൾ തങ്ക-
ച്ചെണ്ടിട്ടൊരിക്കാലത്തും കവിതേ, ക്ഷമിക്കൂ നീ!
ഇടയൻ പുല്ലാങ്കുഴൽവിളിക്കെ,ക്കത്തിക്കാളും
ചുടുവെയ്‌ലതേറ്റേറ്റു പൂനിലാവായിപ്പോകെ;
ആയതിൻ തരംഗങ്ങളുമ്മവെച്ചാനന്ദത്താ-
ലാലോലലതാളികൾ മൊട്ടിട്ടു ചിരിക്കവേ;
മയിലാടവേ, മരക്കൊമ്പുകൾതോറും നിന്നു
മലയാനിലൻ മർമ്മരാശംസ വർഷിക്കവേ;
കുറ്റിക്കാടുകൾക്കുള്ളിൽക്കശ്മലസൃഗാലന്മാർ
പറ്റിച്ചേർന്നോ,രിയിട്ടു പുച്ഛിച്ചാൽ ഫലമെന്തേ?
ഇരുളിലുലൂകങ്ങൾ മുഷിഞ്ഞുമൂളീടിലും
സരസം വിണ്ണിൽപ്പൊങ്ങി രാപ്പാടിയെത്തിപ്പാടും.
എന്നോമൽക്കവിതേ, നീയിടറായ്കണുപോലും;
നിന്നെയോമനിക്കുവാൻ കാത്തുനിൽക്കുന്നൂ കാലം.
ഇന്നു നിൻചുറ്റുമപസ്മാരത്തിൻ ഞെരക്കങ്ങൾ
നിന്നിടാം തത്തിത്തത്തി, നാളത്തെ പ്രഭാതത്തിൽ,
അവതൻ നേർത്തു നേർത്ത മാറ്റൊലിപോലും മായു;-
മവമാനിതയായ്‌ നീ മറുകില്ലൊരിക്കലും.
എത്രനാൾ നിഗൂഢമാ നിർലജ്ജപ്രചരണ-
ബുദ്ബുദവ്രാതം നിൽക്കും 'പുഴ'തന്നൊഴുക്കുത്തിൽ?
വിണ്ണിൽവെച്ചീശൻ നിന്നെയഭ്യസിപ്പിച്ചൂ, നീയീ
മന്നിൽ വന്നേവം വീണവായിക്കാൻ, നൃത്തംചെയ്‌വാൻ
ആരോടുമനുവാദം ചോദിച്ചല്ലതിനു നീ-
യാരംഭിച്ചിതു,മിത്രനാളതു തുടർന്നതും.
അതിനാ,ലേതോ ചില കോമാളിവേഷക്കാർ വ-
ന്നരുതെന്നാജ്ഞാപിച്ചാൽക്കൂസുകില്ലെള്ളോളം നീ.
നീയറിഞ്ഞിട്ടില്ലൊട്ടുമിന്നോളം പരാജയം;
നീയവഗണിക്കയേ ചെയ്തിടൂ പരിഹാസം.
ഏതെല്ലാം നെറ്റിത്തടം ചുളുങ്ങിക്കോട്ടേ, നീ നിൻ
സ്വതന്ത്ര്യപ്രകാശത്തിൽ സ്വച്ഛന്ദം നൃത്തം ചെയ്യൂ!
അലിവുള്ളവർ നിന്നെയഭിനന്ദിക്കും, കാലം
വിലവെച്ചീടും നിന്റെ വിശ്വമോഹനനൃത്തം.
നീയൊട്ടുമിടറായ്കെൻ കവിതേ-പറക്കുന്നൂ
നീളെ നിൻ ജയക്കൊടി- തുടരൂ നിൻനൃത്തം നീ!
ഹസ്തതാഡനഘോഷമദ്ധ്യത്തിൽ പതിവാണൊ-
രിത്തിരി കൂക്കംവിളി,യെങ്കിലേ രസമുള്ളൂ.
ഗുരുത്വം കെടുത്തുകില്ലക്കൂട്ടർ: മാഹാത്മാക്കൾ
ധരിപൂ പിതാമഹന്മാരുടെ പാരമ്പര്യം.
മർത്ത്യരാണിന്നെന്നാലുമുത്ഭവമോർമ്മിക്കണ്ടേ?-
മർക്കടങ്ങളെ,യത്ര പെട്ടെന്നു മറക്കാമോ?...

മറ്റുള്ളോർ ചവച്ചിട്ടോരെല്ലുകൾ തക്കം നോക്കി-
ക്കട്ടെടു,ത്തവ കാർന്നു ശൗര്യത്തിൻ ഭാവം കാട്ടി,
ഉല്ലസൽസുധാകരനുയരുംനേരം,കഷ്ട-
മല്ലിലാ ശ്വാനം പാർത്തുനിന്നെത്ര കുരയ്ക്കട്ടേ,
ഫലമെന്തതുകൊണ്ടു?- മേൽക്കുമേൽപ്പൊങ്ങിപ്പര-
ന്നലതല്ലിടും നിജ കീർത്തികൗമുദിയെങ്ങും!
ഇടറാ,യ്കിടറായ്കെൻ കവിതേ,സവിലാസ-
നടനം തുടരൂ നീ, വിശ്വമോഹിനിയായി!

==========================================

ആത്മരഹസ്യം
.................................................
ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലെ, നീ!
താരകാകീർണ്ണമായ നീലാംബരത്തിലന്നു
ശാരദശശിലേഖ സമുല്ലസിക്കെ;
തുള്ളിയുലഞ്ഞുയർന്നു തള്ളിവരുന്ന മൃദു-
വെള്ളിവലാഹകകൾ നിരന്നുനിൽക്കെ;
നത്തർനനിരതകൾ,പുഷ്പിതലതികകൾ
നൽത്തളിർകളാൽ നമ്മെത്തഴുകീടവെ;
ആലോലപരിമളധോരണിയിങ്കൽ മുങ്ങി
മാലേയാനിലൻ മന്ദമലഞ്ഞുപോകെ;
നാണിച്ചു നാണിച്ചെന്റെ മാറത്തു തല ചായ്ച്ചു
പ്രാണനായികേ, നീയെന്നരികിൽ നിൽക്കെ;
രോമാഞ്ചമിളകും നിൻഹേമാംഗകങ്ങൾതോറും
മാമകകരപുടം വിഹരിക്കവെ;
പുഞ്ചിരിപൊടിഞ്ഞ നിൻ ചെഞ്ചൊടിത്തളിരിലെൻ
ചുംബനമിടയ്ക്കിടയ്ക്കമർന്നീടവെ;
നാമിരുവരുമൊരു നീലശിലാതലത്തിൽ
നാകനിർവൃതി നേടിപ്പരിലസിക്കെ-
ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലെ, നീ!
വേദന സഹിയാത്ത രോദനം തുളുമ്പീടും
മാമകഹൃദയത്തിൻ ക്ഷതങ്ങൾ തോറും,
ആദരസമന്വിതമാരുമറിയാതൊരു
ശീതളസുഖാസവം പുരട്ടിമന്ദം,
നീയെന്നെത്തഴുകവേ ഞാനൊരുഗാനമായി
നീലാംബരത്തോളമുയർന്നു പോയി!
സങ്കൽപസുഖത്തിനും മീതെയായ് മിന്നും ദിവ്യ-
മംഗളസ്വപ്നമേ, നിന്നരികിലെത്താൻ
യാതൊരുകഴിവുമില്ലാതെ, ഞാനെത്രകാല-
മാതുരഹൃദയനായുഴന്നിരുന്നു!
കൂരിരുൾനിറഞ്ഞൊരെൻജീവിതം പൊടുന്നനെ-
ത്താരകാവൃതമായിച്ചമഞ്ഞ നേരം,
ആ വെളിച്ചത്തിൽ നിന്നെക്കണ്ടുഞാൻ, ദിവ്യമമൊ-
രാനന്ദരശ്മിയായെന്നരികിൽത്തന്നെ!
മായാത്തകാന്തി വീശും മംഗളകിരണമേ,
നീയൊരു നിഴലാണെന്നാരു ചൊല്ലി?
അല്ലില്ല വെളിച്ചമേ, നിന്നെഞാനറിഞ്ഞതി-
ല്ലല്ലലിൽ മൂടിനിൽക്കുമാനന്ദമേ!
യാതൊന്നും മറയ്ക്കാതെ, നിന്നോടു സമസ്തവു-
മോതുവാൻ കൊതിച്ചു നിന്നരികിലെത്തി,
കണ്ണുനീർക്കണികകൾ വീണു നനഞ്ഞതാം നിൻ-
പൊന്നലർക്കവിൾക്കൂമ്പു തുടച്ചു,മന്ദം,
ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലെ, നീ!

എന്നാത്മരഹസ്യങ്ങളെന്തും ഞാൻ നിന്നോടോതും;
മന്നിനായതു കേട്ടിട്ടെന്തു കാര്യം?
ഭൂലോകമൂഢരായി നമ്മെയിന്നപരന്മാർ
പൂരിതപരിഹാസം കരുതിയേയ്ക്കാം.
സാരമില്ലവയൊന്നും-സന്തതം, മമ ഭാഗ്യ-
സാരസർവ്വസ്വമേ, നീയുഴന്നിടേണ്ട!
മാമകഹൃദയത്തിൽ സ്പന്ദനം നിൽക്കുവോളം
പ്രേമവുമതിൽത്തിരയടിച്ചു കൊള്ളും!
കൽപാന്തകാലം വന്നൂ ഭൂലോകമാകെയോരു
കർക്കശസമുദ്രമായ് മാറിയാലും,
അന്നതിൻമീതെയലതല്ലിയിരച്ചുവന്നു.
പൊങ്ങിടുമോരോ കൊച്ചു കുമിളപോലും,
ഇന്നു മന്മാനസത്തിൽത്തുള്ളിത്തുളുമ്പിനിൽക്കും
നിന്നോടുള്ളനുരാഗമായിരിക്കും!
രണ്ടല്ല നീയും ഞാനു,മൊന്നായിക്കഴിഞ്ഞല്ലോ!....
വിണ്ടലം നമുക്കിനി വേറെ വേണോ?
ആരെല്ലാം ചോദിച്ചാലു, മാരെല്ലാം മുഷിഞ്ഞാലും,
മാരെല്ലാം പരിഭവം കരുതിയാലും,
ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലെ, നീ...
==============================

കാവ്യനര്‍ത്തകി 
.............................
കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി
കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി
കതിരുതിര്‍ പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ തങ്ങി

ഒഴുകുമുടയാടയിലൊളിയലകള്‍ ചിന്നി
അഴകൊരുടാലാര്‍ന്ന പോലങ്ങനെ മിന്നി
മതിമോഹന ശുഭനര്‍ത്തനമാടുന്നയി മഹിതേ
മമമുന്നില്‍ നിന്നു നീ മലയാളക്കവിതേ

ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും
ഒരു പകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും
ഇടചേര്‍ന്നെന്‍ ഹൃദയം പുതുപുളകങ്ങള്‍ ചൂടി
ചുടുനെടുവീര്‍പ്പുകള്‍ക്കിടയിലും കൂടി

അതിധന്യകളുഡുകന്യകള്‍ മണിവീണകള്‍ മീട്ടി
അപ്സരോരമണികള്‍ കൈമണികള്‍ കൊട്ടി
വൃന്ദാവനമുരളീരവ പശ്ചാത്തലമൊന്നില്‍
സ്പന്ദിക്കും ആ മധുരസ്വരവീചികള്‍ തന്നില്‍..

താളം നിരനിരയായ് നുരയിട്ടിട്ടു തങ്ങി
താമരത്താരുകള്‍പോല്‍ തത്തീ ലയഭംഗി
സതതസുഖസുലഭതതന്‍ നിറപറ വെച്ചു
ഋതുശോഭകള്‍ നിന്‍ മുന്നില്‍ താലംപിടിച്ചു

തങ്കത്തരിവളയിളകി നിന്‍ പിന്നില്‍ തരളിതകള്‍-
സങ്കല്പസുഷമകള്‍ ചാമരം വീശി

സുരഭിലമൃഗമദത്തിലകിത ഫാലം
സുമസമസുലളിത മൃദുലകപോലം
നളിനദളമോഹന നയനവിലാസം
നവകുന്ദസുമസുന്ദര വരമന്ദഹാസം

ഘനനീലവിപിന സമാനസുകേശം
കുനുകുന്ദള വലയാങ്കിത കര്‍ണ്ണാന്തിക ദേശം
മണികനകഭൂഷിത ലളിതഗളനാളം
മമമുന്നിലെന്തൊരു സൗന്ദര്യമേളം

മുനിമാരും മുകരാത്ത സുഖചക്രവാളം
ഉണരുന്നു പുളകിതം മമജീവനാളം

ഇടവിടാതടവികളും ഗുഹകളും ശ്രുതി കൊട്ടിയ
ജഡതന്‍ ജ്വരജല്പനമയമായ മായ
മറയുന്നു, വിരിയുന്നു മമജീവന്‍ തന്നില്‍
മലരുകള്‍ മലയാള കവിതേ നിന്‍ മുന്നില്‍

നിര്‍ന്നിമേഷാക്ഷനായ് നില്‍പ്പതഹോ ഞാനിതം
നിന്‍ നര്‍ത്തനം എന്തത്ഭുത മന്ത്രവാദം

കണ്ടൂ നിന്‍ കണ്‍കോണുകളുലയവേ
കരിവരിവണ്ടലയും ചെണ്ടുലയും വനികകള്‍ ഞാന്‍
ലളിതേ നിന്‍ കൈവിരലുകളിളകവേ
കണ്ടു ഞാന്‍ കിളി പാറും മരതക മരനിരകള്‍

കനകോജ്ജ്വല ദീപശിഖാരേഖാവലിയാലെ
കമനീയ കലാദേവത കണിവെച്ചതുപോലെ
കവരുന്നൂ കവിതേ തവനൃത്തരംഗം
കാപാലികനെങ്കിലും എന്നന്തരംഗം..

തവചരണ ചലനകൃത രണിതരതരങ്കണം
തന്നോരനൂഭൂതിതന്‍ ലയനവിമാനം
എന്നേ പലദിക്കിലുമെത്തിപ്പൂ-
ഞാനൊരു പൊന്നോണപ്പുലരിയായ് പരിലസിപ്പൂ..

കരകമലദളയുഗള മൃദുമൃദുല ചലനങ്ങള്‍
കാണിച്ച സൂക്ഷ്മലോകാന്തരങ്ങള്‍
പലതും കടന്നു കടന്നു ഞാന്‍ പോയീ
പരിദൃധപരിണത പരിവേഷനായീ..

ജന്മം ഞാന്‍ കണ്ടൂ ഞാന്‍ നിര്‍വൃതി കൊണ്ടൂ
ജന്മാന്തരങ്ങളിലെ സുകൃതാമൃതമുണ്ടൂ
ആയിരം സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നവുമായെത്തീ
മായികേ നീ നിന്‍ നടനം നടത്തീ..

പുഞ്ചിരി പെയ്തു പെയ്താടു നീലളിതേ
തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച കവിതേ
അഞ്ചിക്കുഴഞ്ഞഴിഞ്ഞാടു ഗുണമിളിതേ
കുഞ്ചന്റെ തുള്ളലില്‍ മണികൊട്ടിയ കവിതേ

പലമാതിരി പലഭാഷകള്‍ പലഭൂഷകള്‍ കെട്ടീ
പാടിയുമാടിയും പലചേഷ്ടകള്‍ കാട്ടി
വിഭ്രമവിഷവിത്തു വിതയ്ക്കീകിലും
ഹൃദിമേ വിസ്മരിക്കില്ല ഞാന്‍ സുരസുഷമേ..

തവതലമുടിയില്‍ നിന്നൊരു നാരുപോരും
തരികെന്നെത്തഴുകട്ടെ പെരുമയും പേരും
തവതലമുടിയില്‍ നിന്നൊരു നാരുപോരും
തരികെന്നെത്തഴുകട്ടെ പെരുമയും പേരും

പോവുന്നോ നിന്‍ നൃത്തം നിര്‍ത്തി നീ ദേവി
പോവല്ലേ പോവല്ലേ പോവല്ലേ ദേവി
പോവുന്നോ നിന്‍ നൃത്തം നിര്‍ത്തി നീ ദേവി
പോവല്ലേ പോവല്ലേ പോവല്ലേ ദേവി..
=======================================

ശാലിനി
..................
ഒന്നുമെനിക്കുവേണ്ടാമൃദു ചിത്തത്തില്‍
എന്നെ കുറിച്ചുള്ളോരോര്‍‍മ്മ മാത്രം മതി
മായരുതാ തളിര്‍ ചുണ്ടിലൊരിക്കലും
മാമകചിത്തം കവര്‍‌ന്നൊരാ സുസ്മിതം.

താവകോത്ക്കര്‍ഷത്തിനെന്‍ ജീവരക്തമാ-
ണാവശ്യമെങ്കിലെടുത്തുകൊള്ളൂ ഭവാന്‍
എങ്കിലുമങ്ങുതന്‍ പ്രേമസംശുദ്ധിയില്‍
ശങ്കയുണ്ടാകില്ലെനിക്കല്പമെങ്കിലും

ആയിരം അംഗനമാരൊത്തുചേര്‍‌ന്നെഴും
ആലവാലത്തിന്‍ നടുക്കങ്ങു നില്‍ക്കിലും
ഞാനസൂയപ്പെടിലെന്‍‌റെയാണാമുഗ്ദ്ധ-
ഗാനാര്‍ദ്രചിത്തം എനിക്കറിയാം വിഭോ

അന്യര്‍ അസൂയയാല്‍ ഏറ്റം വികൃതമായ്
അങ് തന്‍ ചിത്രം വരച്ചു കാണിക്കിലും
കാണുമെന്നല്ലാതതിന്‍ പങ്കുമല്പമെന്‍
പ്രാണനിലൊട്ടിപ്പിടിക്കില്ലൊരിക്കലും

കാണും പലതും പറയുവാനാളുകള്‍
ഞാനൊരാളല്ലാതറിവതില്ലങ്ങയെ
അന്ധോക്തികളെ പ്രമാണമാക്കികൊണ്ടു
സിന്ധുര ബോധം പുലര്‍ത്തുവോളല്ല ഞാന്‍

ദുഃഖത്തിനല്ല ഞാനര്‍പ്പിച്ചതങ്ങേക്കു
നിഷ്കളങ്കപ്രേമസാന്ദ്രമാമെന്‍ മനം
താവകോത്ക്കര്‍ഷത്തിനാലംബമാവണം
പാവന പ്രേമാര്‍ദ്രമെന്‍ ഹൃദയാര്‍പ്പണം

ഒന്നും പ്രതിഫലം വേണ്ടെനിക്കാ മഞ്ജു-
മന്ദസ്മിതം കണ്ടു കണ്‍കുളിര്‍ത്താല്‍ മതീ!



നീലക്കുയിലേ
................................................
നീലക്കുയിലേ, നീലക്കുയിലേ,
നീയെന്തെന്നൊടു മുണ്ടാത്തേ?
തേമാവൊക്കെപ്പൂത്തട്ടെന്തേ
തേന്തളിര്‍ തിന്നു മദിക്കാത്തേ?
കാറും മഴയും പോയല്ലാ!
കാടുകളൊക്കെപ്പൂത്തല്ലാ!
മാടത്തക്കിളി പാടിനടക്കും
മാനം മിന്നി വെളുത്തല്ലാ!
-എന്നട്ടും, നീയെന്താണിങ്ങനെ-
യെന്നോടൊന്നും മുണ്ടാത്തേ?
- സ്​പന്ദിക്കുന്ന അസ്ഥിമാടം
=======================================

ആ പൂമാല
.....................................................

'ആരു വാങ്ങു, മിന്നാരു വാങ്ങു, മീ-
യാരാമത്തിന്റെ രോമാഞ്ചം?....'
അപ്രമേയവിലസലോലയാം
സുപ്രഭാതത്തിന്‍ സുസ്മിതം
പൂര്‍വദിങ്മുഖത്തിങ്കലൊക്കെയും
പൂവിതളൊളി പൂശുമ്പോള്‍;
നിദ്രയെന്നോടു യാത്രയും ചൊല്ലി
നിര്‍ദയം വിട്ടുപോകയാല്‍,
മന്ദചേഷ്ടനായ് നിന്നിരുന്നു, ഞാന്‍
മന്ദിരാങ്കണവീഥിയില്‍.
എത്തിയെന്‍ കാതി,ലപ്പൊഴു,തൊരു
മുഗ്ധ സംഗീതകന്ദളം...

'ആരു വാങ്ങു,മിന്നാരു വാങ്ങു, മീ-
യാരാമത്തിന്റെ രോമാഞ്ചം?....'

പച്ചപ്പുല്‌ക്കൊടിത്തുഞ്ചില്‍ത്തഞ്ചുന്ന
കൊച്ചുമാണിക്യക്കല്ലുകള്‍,
ഞാനറിഞ്ഞതില്ലെന്തുകൊണ്ടെ,ന്നെന്‍-
മാനസം കവര്‍ന്നീലൊട്ടും.
അല്ലെങ്കില്‍ ചിത്തമെ, ങ്ങതാ ഗാന-
കല്ലോലത്തിലലിഞ്ഞല്ലോ!
ഗാനമാലികേ, വെല്ക, വെല്ക, നീ,
മാനസോല്ലാസദായികേ!
ഇത്രനാളും നുകര്‍ന്നതില്ല ഞാ-
നിത്തരമൊരു പീയൂഷം.
പിന്നെയു,മതാ, തെന്നലിലൂടെ
വന്നിടുന്നുണ്ടെന്നാനന്ദം...

'ആരു വാങ്ങു, മിന്നാരു വാങ്ങു, മീ-
യാരാമത്തിന്റെ രോമാഞ്ചം?....'
- ബാഷ്പാഞ്ജലി
==================================


അരിപ്പിറാവ്
......................................................

പാദങ്ങള്‍ തത്തിപ്പറമ്പിലെങ്ങും
പാറിനടക്കുമരിപ്പിറാവേ!
പാവത്തം തോന്നിപ്പോം മാതിരിയില്‍
പാരം ചടച്ചോരരിപ്പിറാവേ!
ഉള്ളലിയുംമാറുഴന്നുപോകും
തള്ളയില്ലാത്തോരരിപ്പിറാവേ!
വാ, വാ, നീയെന്‍ കുഞ്ഞരിപ്പിറാവേ!
വാ, വാ, നീയെന്‍ പൊന്നരിപ്പിറാവേ!
നമ്മള്‍ക്കൊരുമിച്ചിരുന്നിവിടെ
നര്‍മമധുരമായ്‌ക്കേളിയാടാം!
- മഞ്ഞക്കിളികള്‍
=====================================

ഉദയരാഗം
............................................................

'അങ്ങോട്ടു നോക്കിയാലെന്തു കാണാം?'
'ആയിരം പൂച്ചെടി പൂത്തു കാണാം.'
'പൂച്ചെടിച്ചാര്‍ത്തില്‍നിന്നെന്തു കേള്‍ക്കാം?'
'പൂങ്കുയില്‍ പാടുന്ന പാട്ടു കേള്‍ക്കാം.'
'നീലവിണ്ണെത്തിപ്പിടിച്ചു നില്ക്കും
ചേലഞ്ചുമോരോരോ കുന്നുകളും;
പാറപ്പടര്‍പ്പിലൂടാത്തമോദം
പാടിയൊഴുകുന്ന ചോലകളും
പാദപച്ചാര്‍ത്തിലായങ്ങുമിങ്ങും
പാടിപ്പറക്കും പറവകളും
ആലോലവായുവില്‍ മന്ദമന്ദ-
മാടിക്കുണുങ്ങുന്ന വല്ലികളും;
ആനന്ദ, മാനന്ദം!- നാമിരിക്കും
കാനനരംഗമിതെത്ര രമ്യം!
- രാഗപരാഗം
====================================

മാഞ്ഞ മഴവില്ല്
.............................................................

നീറുന്നിതെന്മന, മയ്യോ, നീ മായുന്നോ
നീലവാനിന്‍ കുളിര്‍പ്പൊന്‍കിനാവേ?
തെല്ലിടകൂടിയെന്‍ മുന്നിലേവം ചിരി-
ച്ചുല്ലസിച്ചാല്‍ നിനക്കെന്തു ചേതം?
കോള്‍മയിര്‍ക്കൊള്ളിച്ചുകൊണ്ടാത്തകൗതുകം
വാര്‍മഴവില്ലേ, നീ വാനിലെത്തി.
ശങ്കിച്ചീലല്പവുമപ്പൊഴുതേവം നീ
സങ്കടം പിന്നെക്കൊളുത്തുമെന്നായ്!
നിന്നില്‍നിന്നൂറി വഴിയുമാ നിസ്തുല-
നിര്‍മലമഞ്ജിമയിങ്കല്‍ മുങ്ങാന്‍
താനേ വിടര്‍ന്നിതെന്‍ കണ്ണ, പ്പൊഴേക്കുമെ-
ന്താനന്ദമേ, നീ പറന്നൊളിച്ചോ?
അല്പനിമേഷങ്ങള്‍ നീയെന്റെ മുന്നില്‍നി-
ന്നപ്‌സരസ്സെന്നപോല്‍ നൃത്തമാടി,
കോടക്കാര്‍മൂടിയ വാനിങ്കല്‍ നീയൊരു
കോമളസ്വപ്‌നമായുല്ലസിക്കെ,
ഉദ്രസം വീര്‍പ്പിട്ടു കല്ലോലമാലകള്‍
നൃത്തമാരംഭിച്ച വല്ലരികള്‍
ഉള്‍ക്കാമ്പിലുല്ലാസമൂറിയൂറിക്കൊച്ചു
പുല്‌ക്കൊടിപോലും ശിരസ്സു പൊക്കി!
ഞാനും വെറുമൊരു പുല്‌ക്കൊടി-ഹാ, നിന്നെ-
ക്കാണുവാന്‍ ഞാനും ശിരസ്സുയര്‍ത്തി.
മന്മാനസത്തിലമൃതം പകര്‍ന്നു നീ
മന്ദിതപ്രജ്ഞയെത്തൊട്ടുണര്‍ത്തി.

എന്തു ഞാനേകാനുപഹാരമായ് നിന-
ക്കെന്‍തപ്തബാഷ്പകണങ്ങളെന്യേ?
പോയി നീ മായയായ് മാഞ്ഞുമാ,ഞ്ഞെങ്കിലും
മായില്ലൊരിക്കലുമെന്മനസ്സില്‍!...
- തളിര്‍ത്തൊത്തുകള്‍


(ചങ്ങമ്പുഴയുടെ കുട്ടികവിതകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

========================================
കവിതകൾ ബ്ലോഗിൽ ചേർക്കുന്നതിനായി ഈ ലിങ്ക് വഴി മലയാളം കവിതകൾ whatsapp ഗ്രൂപ്പിൽ അംഗമാകുക  or കവിതകൾ  9446479843 ലേക്ക് അയക്കുക...
https://chat.whatsapp.com/ADdJiyTEgJy8sel4PIYKnG

നിങ്ങളുടെ ശക്തമായ വിമർശനങ്ങളും,നിർദേശങ്ങളും   അറിയിക്കുക  ഒപ്പം കവിതകളും  gibinchemmannar@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Gibin Mathew Chemmannar | Create Your Badge