ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2014, സെപ്റ്റം 15

മണിനാദം

മണിനാദം 
==============
(ഇടപ്പള്ളി )

മണിമുഴക്കം! മരണദിനത്തിന്റെ 
മണിമുഴക്കം മധുരം! വരുന്നു ഞാന്‍!

അനുനയിക്കുവാനെത്തുമെന്‍കൂട്ടരോ-
ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി:

മറവിതന്നില്‍ മറഞ്ഞു മനസ്സാലെന്‍-
മരണഭേരിയടിക്കും സഖാക്കളേ!

സഹതപിക്കാത്ത ലോകമേ!-യെന്തിലും
സഹകരിക്കുന്ന ശാരദാകാശമേ!

കവനലീലയിലെന്നുറ്റ തോഴരാം
കനകതൂലികേ! കാനനപ്രാന്തമേ!

മധുരമല്ലാത്തൊരെന്‍ മൗനഗാനത്തില്‍
മദതരളമാം മാമരക്കൂട്ടമേ!

പിരികയാണിതാ, ഞാനൊരധഃകൃതന്‍
കരയുവാനായ്പ്പിറന്നൊരു കാമുകന്‍!

മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ
പ്രണയമറ്റതാമീ മണ്‍പ്രദീപകം!

അഴകൊഴുകുന്ന ജീവിതപ്പൂക്കളം,
വഴിയരികിലെ വിശ്രമത്താവളം, 

കഴുകനിജ്ജഡം കാത്തുസൂക്ഷിക്കുന്ന
കഴുമരം! -ഹാ, ഭ്രമിച്ചു ഞാന്‍ തെല്ലിട! 

അഴലിലാനന്ദലേശമിട്ടെപ്പൊഴും
മെഴുകി മോടി കലര്‍ത്തുമീ മേടയില്‍

കഴലൊരല്‍പമുയര്‍ത്തിയൂന്നീടുകില്‍
വഴുതിവീഴാതിരിക്കില്ലൊരിക്കലും. 

മലമുകളിലിഴഞ്ഞിഴഞ്ഞേറിടും
മഴമുകിലെന്നപോലെ ഞാനിത്രനാള്‍

സുഖദസുന്ദര സ്വപ്നശതങ്ങള്‍ തന്‍-
സുലളിതാനന്ദഗാനനിമഗ്‌നനായ്

പ്രതിനിമിഷം നിറഞ്ഞുതുളുമ്പിടും
പ്രണയമാധ്വീലഹരിയില്‍ ലീനനായ്

സ്വജനവേഷം ചമഞ്ഞവരേകിടും
സുമമനോഹരസുസ്മിതാകൃഷ്ടനായ്

അടിയുറയ്ക്കാതെ മേല്‍പോട്ടുയര്‍ന്നുപോ-
യലകടലിന്റെയാഴമളക്കുവാന്‍!

മിഴി തുറന്നൊന്നു നോക്കവേ, കാരിരു-
മ്പഴികള്‍ തട്ടിത്തഴമ്പിച്ചതാണു ഞാന്‍!

തടവെഴാപ്രേമദാരിദ്ര്യബാധയാല്‍
തടവുകാരനായ്ത്തീര്‍ന്നവനാണു ഞാന്‍!

കുടിലു കൊട്ടാരമാകാനുയരുന്നു;
കടലിരമ്പുന്നു കൈത്തോട്ടിലെത്തുവാന്‍;

പ്രണയമൊന്നിച്ചിണക്കാനൊരുങ്ങിയാ-
ലണിമുറിക്കാനിരുളുമണഞ്ഞിടും!

മണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം!- വരുന്നു ഞാന്‍!

ചിരികള്‍തോറുമെന്‍പട്ടടത്തീപ്പൊരി
ചിതറിടുന്നോരരങ്ങത്തു നിന്നിനി,

വിടതരൂ, മതി പോകട്ടെ ഞാനുമെന്‍-
നടനവിദ്യയും മൂകസംഗീതവും!

വിവിധ രീതിയിലൊറ്റ നിമിഷത്തില്‍
വിഷമമാണെനിക്കാടുവാന്‍, പാടുവാന്‍;

നവരസങ്ങള്‍ സ്ഫുരിക്കണമൊക്കെയു-
മവരവര്‍ക്കിഷ്ടമായിട്ടിരിക്കണം!

അരുതരുതെനിക്കീ രീതി തെല്ലുമി-
ച്ചരിതമെന്നുമപൂര്‍ണമാണെങ്കിലും

അണിയലൊക്കെക്കഴിഞ്ഞു ഞാന്‍ പിന്നെയു-
മണിയറയിലിരുന്നു നിഗൂഢമായ്

പല ദിനവും നവനവരീതികള്‍
പരിചയിച്ചു, ഫലിച്ചില്ലൊരല്‍പവും!

തവിടുപോലെ തകരുമെന്‍മാനസ-
മവിടെയെത്തിച്ചിരിച്ചു കുഴയണം!

ചിരി ചൊരിയുവാനായിയെന്‍ദേശികന്‍
ശരസി താഡനമേറ്റീ പലപ്പൊഴും. 

ഹഹഹ! വിസ്മയം, വിസ്മയം, ലോകമേ!
അതിവിചിത്രമീ നൃത്തശിക്ഷാക്രമം!

കളരി മാറി ഞാന്‍ കച്ചകെട്ടാമിനി;
കളിയരങ്ങൊന്നു മാറിനോക്കാമിനി;

പ്രണയനാടകമെന്നുമിതുവിധം
നിണമണിച്ചിലിലെത്താതിരുന്നിടാ!

മണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം!- വരുന്നു ഞാന്‍!

ഉദയമുണ്ടിനി മേലിലതെങ്കിലെ-
ന്നുദകകൃത്യങ്ങള്‍ ചെയ്യുവാനെത്തിടും. 

സ്ഥിരതയില്ലാത്ത ലോകത്തിലെന്തിനായ്
ചിരവിരഹി ഞാന്‍ മേലിലും കേഴണം?

മധുരചിന്തകള്‍ മാഞ്ഞുപോയീടവേ
മരണമാണിനിജ്ജീവിച്ചിരിക്കുവാന്‍;

ഇരുളിലാരുമറിയാതെയെത്ര നാള്‍
കരളു നൊന്തു ഞാന്‍ കേഴുമനര്‍ഗ്ഗളം?

ഹൃദയമില്ലാത്ത ലോകമേ, യെന്തിനാ-
യതിനു കാരണം ചോദിപ്പു നീ സദാ? 

പരസഹസ്രം രഹസ്യമുണ്ടെന്നുമെന്‍-
പുറകില്‍നിന്നിദം വിങ്ങിക്കരയുവാന്‍

-സ്മരണയായിപ്പറന്നുവന്നെന്നുമെന്‍-
മരണശയ്യയില്‍ മാന്തളിര്‍ ചാര്‍ത്തുവാന്‍-

സമയമായി, ഞാന്‍- നീളും നിഴലുകള്‍
ക്ഷമയളന്നതാ നില്‍ക്കുന്നു നീളവേ. 

പവിഴരേഖയാല്‍ ചുറ്റുമനന്തമാം
ഗഗനസീമയില്‍, പ്രേമപ്പൊലിമയില്‍, 

കതിര്‍വിരിച്ചു വിളങ്ങുമക്കാര്‍ത്തികാ-
കനകതാരമുണ്ടെന്‍കര്‍മ്മസാക്ഷിയായ്. 

അവളപങ്കില ദൂരെയാണെങ്കിലു-
മരികിലുണ്ടെനിക്കെപ്പൊഴും കൂട്ടിനായ്: 

കഠിനകാലം കദനമൊരല്‍പമാ-
ക്കവിളിണയില്‍ക്കലര്‍ത്താതിരിക്കണേ!

പരിഭവത്തിന്‍ പരുഷപാഷാണകം
തുരുതുരെയായ്പ്പതിച്ചു തളര്‍ന്നൊരെന്‍

ഹൃദയമണ്‍ഭിത്തി ഭേദിച്ചുതിരുമീ
രുധിരബിന്ദുക്കളോരോന്നുമൂഴിയില്‍

പ്രണയഗാനമെഴുതുന്ന തൂലിക-
യ്ക്കുണര്‍വിയറ്റുമോ?- യേറ്റാല്‍ ഫലിക്കുമോ? 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Gibin Mathew Chemmannar | Create Your Badge