ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2017, ഓഗ 30

ഈ പ്രണയതീരത്ത്

..........ഈ പ്രണയതീരത്ത്.........

ഈ തീരത്തു ഞാനെന്‍റെയൊടുവിലെ സന്ധ്യയിൽ 
നിന്‍റെ കാൽപാടുകൾ തേടയായി 
അന്നെൻ വലം കരം കോർത്തു നടന്ന നിൻ 
ഓർമ്മകൾ മേയുന്ന പ്രണയതീരങ്ങളിൽ 

ഇനിയും, പ്രണയം മരിക്കാത്ത തിരകൾ 
തഴുകിത്തലോടെയായ് തീരഭൂവിൻ മുഖം 
നാണം ചുവന്നു തുടുത്തോരഗസ്ത്യനും 
ആഴിയെ ചുംബിച്ചു ശയനം തുടങ്ങായായ്

എവിടെയെൻ പ്രിയസഖീ എങ്ങു പോയ് നീ
എന്നിൽ നിന്നെന്തേ മുഖം പൊത്തി നിൽക്ക നീ .?

നനവാർന്നൊരീ മൺപരപ്പിലെൻ പാദങ്ങൾ 
തഴുകുമാ തിരകളും കേൾക്കായായി 
എവിടെ നിൻ ചിരികൾ പകുത്തെടുത്തോൽ..?
എവിടെ നിൻ മൊഴികളെ കേട്ടിരുന്നോൾ..? 
എവിടെ നിൻ മിഴിയിൽ വിടർന്നോരാ പ്രണയത്തി-
നഴകിൽ വെളിച്ചം തെളിച്ചൊരാ താരകം..?

എങ്ങുപോയ് എന്തേ മുഖംപൊത്തി നിൽക്ക നീ 
മിഴിനീരു വറ്റി ഞാൻ മൂകമായ് പാടയായ് 

ഇനി നീ വരുമ്പൊഴീ തരിമണൽ മേലെയെൻ 
നെഞ്ചിലെ ചൂടും തുടിപ്പുമറിയും 
ഇനി നീ വരുമ്പൊഴീ തെന്നലും ചൊല്ലുമെൻ 
വിരഹ നോവിന്നാർത്ത മൗന രാഗങ്ങളെ  
ഇനി നീ വരുമ്പൊഴീ തിരകളും ചൊല്ലുമെൻ 
ഒടുവിലെ ശ്വാസത്തിലോർത്ത നിൻ നാമവും...

എവിടെയെൻ പ്രിയസഖീ എങ്ങു പോയ് നീ
എന്നിൽ നിന്നെന്തേ മുഖം പൊത്തി നിൽക്ക നീ...?

ചിറകുകൾ വിരിയിച്ച കനവുകൾ പേറി ഞാൻ 
ഇടനെഞ്ചിനുള്ളോട് ചേർത്തതാണോമലേ
ഇത്രമേൽ പ്രണയനോവിൻ സുഖം പകരുവാൻ 
അത്രമേൽ നിന്നെ പകുത്തെന്നിലേകിയോ..?

വിരഹമാണെങ്കിലും പ്രണയനീ നീയെന്റെ 
ഹൃദയത്തിനുള്ളിലെ നിറമുള്ളൊരോർമ്മകൾ
അരികിലില്ലെങ്കിലും നിന്റെ കൺപീലികൾ 
തെരയുന്നതെന്നെയെന്നോർത്തു ഞാൻ പിന്നെയും 

ഈ തീരത്തു ഞാനെന്റെയൊടുവിലെ സന്ധ്യയിൽ 
നിന്മുഖം കാണാതെ വീണ്ടും നടക്കയായ് 
അന്നെൻ വലം കരം കോർത്തു നടന്ന നിൻ 
ഓർമ്മകൾ മേയുന്ന പ്രണയതീരങ്ങളിൽ

-അരുൺ ദാസ് 
Muscat, Oman 
Call : 00968 71126265
whatsapp: 00968 99819860




2017, ഓഗ 16

വിലങ്ങിട്ട യാത്രികർ

വിലങ്ങിട്ട യാത്രികർ
============================

കണ്ണുണ്ട് കാണുവാൻ 
കാണണില്ല, 
കാതുണ്ട് കേൾക്കുവാൻ 
കേൾക്കണില്ല, 
നാവുണ്ട് ചൊല്ലുവാൻ  
ചൊല്ലണില്ലാ,
തുകലിലാടും വെറും പാവ ജന്മങ്ങളോ..?

ആരോ പകർന്നതാം ജാതി മത ചിഹ്നങ്ങൾ, 
ആരോ രചിച്ചതാം ആചാരകർമ്മങ്ങൾ, 
ആരോ തെളിച്ചൊരാ വഴികൾക്കു പിന്നാലെ, 
അനുദിനം സഹഗമിക്കുന്നോരു യാത്രികർ
ചങ്ങലകളില്ലാതെ ബന്ധനം തീർക്കുന്ന 
ഒരു ദീർഘ യാത്രയാണീ ജീവിതം......

സ്വാതന്ത്ര്യമുണ്ടെന്ന് ചൊല്ലിയാരോ 
സ്വാതന്ത്ര്യമെന്തെന്ന് തേടി ഞാനും  

ഓർമപ്പെടുത്തലായാണ്ടു തോറും 
കൊടി- തോരണമുയരുന്ന സ്വാതന്ത്ര്യമോ.?
പഞ്ചവർഷങ്ങളിൽ അധികാരമേകുവാൻ 
സാക്ഷ്യപ്പെടുത്താലോ നിന്റെ സ്വാതന്ത്ര്യം.?
മുന്നിൽ തെളിച്ചും, പിന്നിൽ തളച്ചും 
ബന്ധനം നിറയുന്ന സ്വാതന്ത്ര്യമോ..?

പ്രണയിക്കുമാത്മാവിനകലങ്ങളേകുന്ന 
പലദൈവ വിശ്വാസ മത ബന്ധനം,
ഉണ്ണാ-നുടുക്കാൻ വിലങ്ങുകളേകുന്ന
കപടമത- വാദിത്വ ബന്ധനങ്ങൾ,
അധികാര ശബ്ദങ്ങളലറുന്ന വീഥിയിൽ 
മൗനം വിധേയത്വ ബന്ധനങ്ങൾ
തെരുവുകൾ ഗർജ്ജനമുയർത്തുന്ന നരഭോജി 
മുന്നിൽ വിറയ്ക്കുന്ന ഭയ ബന്ധനം….

വഴിവക്കിലൊന്നിച്ചിരിക്കാൻ ഭയം, 
ഏകരായ് വഴിതേടിയലയാൻ ഭയം, 
ഏതോ ഇരുട്ടിന്റെ ദത്തുപുത്രന്മാർ 
കാലന്റെ കോലുമായ് പാഞ്ഞടുത്തീടയായ്
ഭരണകൂടങ്ങൾക്കു ചോദ്യശരമേകുവോർ   
വെടിയുണ്ട മുന്നിൽ പിടഞ്ഞുവീഴുമ്പോഴും  
സ്വാതന്ത്ര്യമുണ്ടെന്നു ചൊല്ലുവോരാണ് നാം 
സ്വാതന്ത്ര്യമെന്തെന്നു തേടുവോർ, അലയുവോർ......

ബന്ധനമില്ലാത്ത സ്വാതന്ത്ര്യമുണ്ടോ.?
സ്വാതന്ത്ര്യമറിയുന്ന മർത്യരുണ്ടോ..?........
ആണ്ടു പതിറ്റാണ്ടിതേറെ പോയി, 
രാജ ശബ്ദങ്ങൾ കടന്നു പോയി, 
അധിനിവേശങ്ങളെ തല്ലിത്തകർത്തോർ 
നേരിന്റെ മാർഗ്ഗം തെളിച്ചു പോയി....

എവിടെയാ നേരിന്റെ കുഞ്ഞു ദീപ്തം ? 
എവിടെയാ നേരിന്റെ പാതയോരം ?
ചോരയിൽ സ്വപ്നമൊഴുക്കിക്കളഞ്ഞോർ 
എവിടെയോ ഇനിയും കരഞ്ഞിരിപ്പൂ…..

തെരുവിന്റെ, കാടിന്റെ, കടലിന്റെ മക്കൾ, 
ഇരുളിന്റെ പകലിന്റെ നിറമുള്ള മക്കൾ 
ബന്ധിച്ചു മർത്യൻ മനസ്സും ശരീരവും 
ശിലബന്ധമില്ലാത്തൊരായിരം മതിലുകൾ...

എവിടെ നിൻ കണ്ണിൻ പ്രകാശ ഗോളം..? 
എവിടെ നിൻ കാതിന്റെ കേൾവി രന്ധ്രം..? 
എവിടെ നിൻ നാവിന്റെ നീതി ശബ്ദം ..?
ആരു കവർന്നു നിൻ മനന ബോധങ്ങളെ..?

കൊള്ളയും കൊലയും അരങ്ങുവാഴുമ്പോൾ, 
കാവൽ ഭടന്മാർ നിശ്ശബ്ദരാകുമ്പോൾ,
പെണ്ണു വിവസ്ത്രയായ് തെരുവിലലയുമ്പോൾ,
നിയമങ്ങളെവിടെയോ മാറിമറയുമ്പോൾ,
സംഘടിച്ചുയരുവാൻ എന്തേ മടിക്കയായ് 
ഇനിയുമൊരു സ്വാതന്ത്ര്യ ശബ്ദമുയരേണ്ടയോ..???
ബന്ധനമില്ലാതെ പാറിപ്പറക്കുവാൻ 
ഇനിയുമൊരു സ്വാതന്ത്ര്യ ശബ്ദമുയരേണ്ടയോ..? 

ആരാണ് ഭൂമിതൻ ഉടയവൻമാർ,
ആരാണ് ഭൂമിതൻ അവകാശികൾ, 
മണ്ണിനു കോടികൾ വിലയിടുന്നോർ 
നഗ്നരായ് മണ്ണിൽ ജനിച്ചവരല്ലയോ..??
പെറ്റമ്മയെ തുണ്ടു തുണ്ടായി വിൽക്കുവാൻ 
ആരു പകർന്നു കൊടുത്തു കരുത്തുകൾ.?

കല്ലിനും മണ്ണിനും ഉടയവന്മാർ 
പൊന്തുന്ന വെള്ളത്തിനവകാശികൾ  
താനേ കിളിർക്കുന്ന പൂക്കളും കായ്കളും 
തന്റെതെന്നവകാശവാദം തൊടുക്കുവോർ 
   
കടലിന്നുമുടയവർ, കാടിന്നുമുടയവർ
താളത്തിലൊഴുകുന്ന പുഴകൾക്കുമുടയവർ 
ആരോ ജനിപ്പിച്ച ജീവ ജാലങ്ങളെ-
യൊക്കെയും തന്റേതായ് കീഴ്പ്പെടുത്തുന്നവർ

ഹുങ്കിലൂടുയരുന്ന ഞാനെന്ന ശബ്ദം 
എവിടെയോ ചാടിക്കടക്കുന്ന ഭാവം 
വിഭജിച്ചു ബന്ധിച്ചു ഭൂമിയും സർവ്വവും 
എല്ലാമെനിക്കെന്ന മൂഢഭാവങ്ങളും…

ഇനിയെനിക്കീ ഭൂവിലെങ്ങും നടക്കണം 
ഇനിയെന്റെ വഴികളിൽ സ്വാതന്ത്ര്യമറിയണം 
ഈ ഭൂവിലെവിടെയും പാർക്കുവാനിന്നെനി-
ക്കധികാരമുണ്ടെന്നുറച്ചു ചൊല്ലീടണം

രാവും പുലർച്ചെയും ഭയമേതുമില്ലാതെ 
തെരുവിലൂടെന്നും നടന്നു പോയീടണം...
കല്ലിലും, മണ്ണിലും, പൂവിലും, പുഴയിലും 
ബന്ധനമില്ലാത്ത സ്വാതന്ത്ര്യമറിയണം…….

അന്ധകാരത്തിന്റെ ആചാരകർമ്മങ്ങൾ 
വേരോടെ പിഴുതു നിലത്തടിച്ചീടണം……
ലിഖിതമല്ലാത്തൊരാ കപട ബോധങ്ങളെ 
തച്ചു തകർത്തു മുനമ്പു മുറിക്കണം………

സർവ്വം അടക്കി വാഴുന്നോർക്കു ചുറ്റിലും
ആളുന്ന തീയായ് പടർന്നു ചുവക്കണം….
സർവ്വ പ്രപഞ്ചത്തിനവകാശമില്ലാത്ത  
വാടകക്കാരാണ് നാമെന്ന് ചൊല്ലണം……

ബന്ധനമില്ലാതെ പാറിപ്പറക്കുവാൻ 
ഇനിയുമൊരു സ്വാതന്ത്ര്യ ശബ്ദമുയരേണ്ടയോ..? 
എന്തേ മയക്കം നടിക്കയോ നിങ്ങൾ  
സംഘടിച്ചുയരുവാൻ ഇനിയും മടിക്കയോ

ഞാനുണ്ട് കൂടെ, ഉറക്കെ പറഞ്ഞിടൂ,
'നാം' എന്ന സംഘടിത ശക്തിയായ് തീർന്നിടാം 
ആളും കൊടുംകാറ്റിലുലയാത്ത ശക്തിയായ് 
ഇനി നമുക്കൊരുമിച്ചു കൈകളെ കോർത്തിടാം

കണ്ണുണ്ട് കാണുവാൻ 
കാണണം നീ,
കാതുണ്ട് കേൾക്കുവാൻ 
കേൾക്കണം നീ,
നാവുണ്ട് ചൊല്ലുവാൻ  
ചൊല്ലണം നീ,
മൂഢരല്ലെന്നു തിരിച്ചറിഞ്ഞീടണം….



-അരുൺ ദാസ് 
Muscat, Oman 
Call : 00968 71126265
whatsapp: 00968 99819860



2017, ഓഗ 13

പതനം

പതനം 
==================
യാത്രയാണിനി... 
അരങ്ങൊഴിഞ്ഞ പാത താണ്ടി വേരുറച്ച പ്രണയം പിഴുതു മാറ്റി ഒരു യാത്ര
നഷ്ട മോഹങ്ങള്‍ മീതെ ഇഷ്ടമോഹങ്ങള്‍ക്കു ബലിയിട്ടൊരു യാത്ര
ഇരുളു പൊങ്ങി വരുമെന്നുറച്ചു തിരിച്ചിറങ്ങുന്ന 
അസ്തമയ സൂര്യനെ സാക്ഷിയാക്കിയാവാം ഈ യാത്ര
ഒരിക്കല്‍....
നിഴലും ഞാനും മാത്രമായ പകലില്‍
പച്ചവെളിച്ചം വീശിയ പ്രകൃതിക്കരികില്‍
തനിച്ചായെന്നു തോന്നുന്ന നേരത്തു കരമേന്തി കണ്ണീരു തുടച്ച
രികില്‍ നിന്നുച്ചതില്‍ കാതിലോതിയ പ്രണയമാണ് ഞാനിന്നു പേക്ഷിച്ചകലുന്നത്
വിധി ചൊല്ലി വിരഹമെങ്കിലും വിളിക്കില്ല തിരിച്ചറിയാമെങ്കിലും 
ഇനി ഒരിക്കലും മടങ്ങി വരില്ലെന്നുറച്ചാണീ യാത്ര....
കരമേന്തിയെന്ന താലോലിക്കുവാന്‍ അസ്തമയ സൂര്യനെ വിഴുങ്ങി കാത്തിപ്പാണവള്‍ 
സ്വയമിറങ്ങി പോകയാണു ഞാന്‍ നാളെ പകലില്‍ നീ ഈ സൂര്യനെ പോലവയെല്ലാം മറന്നു പോകുമെന്നുറപ്പിച്ചു തന്നെ.....

-രേവതി പി പണിക്കര്‍

കലാപത്തിനൊടുവില്‍

കലാപത്തിനൊടുവില്‍
==================================

വിളക്കുമരങ്ങള്‍ തകര്‍ന്നിരിക്കുന്നു.
അടഞ്ഞുകിടന്ന മുറിയില്‍
അടക്കി ഒതുക്കിയ കരച്ചിലുകള്‍.,
വാതില്‍ തുറക്കവെ വിജാഗിരിയുടെ
വിങ്ങിക്കരച്ചിലുകള്‍ .

ഭൂഗര്‍ഭത്തിലെ മുറികളിലും
ഒട്ടും വ്യത്യസ്തമല്ലാത്ത അവസ്ഥ.

കണ്ണുനീര്‍ തുള്ളിയുടെ ആഴവും
തീവണ്ടി പാതകളുടെ  നീളവും
ഇടനാഴിയിലെ പടിക്കെട്ടുകളും
എന്താണിത്ര വിജനമായിരിക്കുന്നത്.
 -----------------------------------------------------------------
ജിനു 
9847333740

വിശ്വാസം

വിശ്വാസം
-------------
സൗഹൃദമേ, നിന്നിൽ സ്നേഹ വാക്കുകളാം പൂക്കളുണ്ട്, സഹായ ഹസ്തം പോൽ ശിഖരങ്ങളും പണമായി ഫലങ്ങളും ആരോഗ്യം കൊണ്ട് തണ്ടും തടിയുമുണ്ട്.
എങ്കിലും സൗഹൃദമേ.. നീ എന്ന വൃക്ഷമിൽ വിശ്വാസത്തിൻ അടിവേരില്ലയെങ്കിൽ ഏതു കാറ്റിനും കടപുഴകിയേക്കാവുന്ന വെറും പാഴ്മരമല്ലയോ നീ..

-ആരിഫ്
Gibin Mathew Chemmannar | Create Your Badge